ബാങ്ക് തട്ടിപ്പ് കേസിൽ അനില്‍ അംബാനിക്ക് വീണ്ടും ഇ ഡി സമന്‍സ് അയച്ചു. അടുത്ത വ്യാഴാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിർദേശം. കഴിഞ്ഞ മാസം 2 സമൻസ് ഇ ഡി അയച്ചിരുന്നുവെങ്കിലും ഹാജരാകാൻ അനിൽ അംബാനി തയ്യാറായിരുന്നില്ല. നാല്പതിനായിരം കോടി രൂപയുടെ വായ്‌പ തട്ടിപ്പ് കേസാണ് ചുമത്തിയിരിക്കുന്നത്. റിലയൻസുമായി ബന്ധപ്പെട്ട മറ്റ് കമ്പനികളുടെ പേരിൽ ബാങ്കുകളിൽ നിന്ന് വായ്പ എടുക്കുകയും അത് വകമാറ്റി ചിലവഴിച്ചു എന്നുമാണ് ഇ ഡിയുടെ ആരോപണം.

അനിൽ അംബാനിയുടെ പങ്കാളി ടീന അംബാനിയ്ക്കും ഇ ഡി നോട്ടീസ് അയച്ചിരുന്നുവെങ്കിലും ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ഇതിനുപിന്നാലെയാണ് വീണ്ടും ഒരു സമൻസ് കൂടി ഇ ഡി അയച്ചിരിക്കുന്നത്.

അതേസമയം, സിബിഐ – ഇ ഡി അന്വേഷണത്തോട് പൂർണമായും സഹകരിക്കുമെന്ന് മുകേഷ് അംബാനി സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.നിരവധി ബാങ്കുകളുടെ പരാതിയിൽ അനിൽ അംബാനി ഗ്രൂപ്പിനെതിരെ അന്വേഷണം നടക്കുകയും കോടികളുടെ തട്ടിപ്പുകൾ കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം എസ്ഐടി രൂപീകരിച്ച് അന്വേഷണം നടത്തുകയും 12,000 കോടി രൂപയുടെ ആസ്തികൾ കണ്ടുകെട്ടുകയും ചെയ്തിരുന്നു. ന്യൂയോർക്കിലെ മാൻഹട്ടനിലുള്ള ഒരു ആഡംബര വില്ല വാങ്ങിയതുമായി ബന്ധപ്പെട്ട പണമിടപാടുകളെ കുറിച്ചാണ് ടീന അംബാനിയെ ചോദ്യം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *