കൊച്ചി: പെരുമ്പാവൂർ വാഴക്കുളത്ത് വൻ കഞ്ചാവ് വേട്ട. വാഴക്കുളം കുന്നുവഴിയിൽ 32 കിലോ കഞ്ചാവുമായി മൂന്നുപേരെ പെരുമ്പാവൂർ ഏ എസ് പി ഹാർദ്ദിക് മീണയുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡും, പെരുമ്പാവൂർ പൊലീസും ചേർന്ന് പിടികൂടി. പശ്ചിമബംഗാൾ സ്വദേശികളായ മാസും ഷേക്ക്, മിൻഹാജ്, ടുട്ടുൾ ഷേക്ക് എന്നിവരാണ് പിടിയിലായത്.
പ്രതികളുടെ കൈവശം ഉണ്ടായിരുന്ന നാല് ഷോൾഡർ ബാഗുകളിൽ 27 ചെറുപതികളിലാക്കി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. പശ്ചിമബംഗാളിൽ നിന്നും ട്രെയിൻമാർഗ്ഗം എത്തിച്ച കഞ്ചാവുമായി ഓട്ടോറിക്ഷയിൽ പെരുമ്പാവൂർ വഴി കാലടിയിലേക്ക് കൊണ്ടുപോകുന്ന വഴി, കുന്നുവഴി പാലത്തിന് സമീപം വച്ച് പൊലീസ് പിടികൂടുകയായിരുന്നു.
ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിൽപ്പന നടത്തുക എന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ കഞ്ചാവ് കൊണ്ടുവന്നത്. വിപണിയിൽ 10 ലക്ഷം രൂപ വില വരുന്ന കഞ്ചാവാണ് പ്രതികളിൽ നിന്ന് പിടികൂടിയത്. പ്രതികൾക്ക് കഞ്ചാവ് ലഭിച്ച ഉറവിടവും, പെരുമ്പാവൂരിൽ ഇതിന്റെ ആവശ്യക്കാരെയും കുറിച്ച് അന്വേഷണം ഊർജ്ജിതമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
