ശബരിമല സ്വർണക്കൊള്ള കേസിലെ പ്രതിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗവുമായ കെ പി ശങ്കരദാസിന്റെ രണ്ട് ജാമ്യാപേക്ഷകളും കൊല്ലം വിജിലൻസ് കോടതി തള്ളി.
ശബരിമലയിലെ കട്ടിളപ്പാളി, ദ്വാരപാലക വിഗ്രഹങ്ങൾ എന്നിവയിലെ സ്വർണം മോഷ്ടിച്ച കേസുകളിൽ പ്രതിയായ ശങ്കരദാസ്, ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ജാമ്യത്തിനായി കോടതിയെ സമീപിച്ചിരുന്നത്. എന്നാൽ, ഇദ്ദേഹത്തിന്റെ മെഡിക്കൽ റിപ്പോർട്ടുകൾ ഉൾപ്പെടെ വിശദമായി പരിശോധിച്ച കോടതി ജാമ്യം അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
ജനുവരി 14-ന് അറസ്റ്റിലായ ശങ്കരദാസിനൊപ്പം കേസിലെ മറ്റൊരു ബോർഡ് അംഗമായ എൻ. വിജയകുമാറും നിലവിൽ റിമാൻഡിൽ തുടരുകയാണ്. എ. പത്മകുമാർ പ്രസിഡന്റായിരുന്ന ദേവസ്വം ബോർഡിലെ അംഗമായിരുന്നു കെ.പി. ശങ്കരദാസ്.
