ബെംഗളൂരു ബാഗലഗുണ്ടെ വിജയലക്ഷ്മി ലേഔട്ടിൽ നിശാ പാർട്ടിക്കിടെ ലിവിംഗ് പാർട്ണറെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ. നടിയും കാമുകനും കൂട്ടാളിയുമാണ് അറസ്റ്റിലായത്. ഫിനാൻസ് കമ്പനിയിൽ ജോലി ചെയ്തിരുന്ന മോഹൻ കൃഷ്ണയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രിയാണ് പ്രതികൾ ഇയാളെ കുത്തിക്കൊലപ്പെടുത്തുന്നത്. കൃഷ്ണയുടെ ലിവിംഗ് പാർട്ണറായ ഉർവശി (ബിന്ദു – 26), ഉർവശിയുടെ കാമുകനും ട്രക്ക് ഡ്രൈവറുമായ വിനയ് കുമാർ (26), ഇയാളുടെ സഹായിയായ ധനുഷ് (24) എന്നിവരാണ് പിടിയിലായത്.

മൂന്ന് മാസങ്ങൾക്ക് മുമ്പ് നവദമ്പതികളാണെന്ന് പരിചയപ്പെടുത്തിയാണ് മോഹൻ കൃഷ്ണയും ബിന്ദുവും വീട് വാടകയ്‌ക്കെടുത്തത്. ഇരുവരും നേരത്തെ വിവാഹിതരായവരും എന്നാൽ പങ്കാളികളിൽ നിന്ന് വേർപിരിഞ്ഞു കഴിയുന്നവരുമായിരുന്നു. ഏകദേശം ഒരു വർഷത്തോളമായി ഇവർ ഒരുമിച്ച് താമസിച്ചു വരികയായിരുന്നു. കന്നഡ സിനിമകളിലും ടെലിവിഷൻ സീരിയലുകളിലും ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുള്ള ബിന്ദു, സംവിധായകരുടെ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്.

താമസത്തിനിടെ ബിന്ദു വിനയുമായി പ്രണയത്തിലാവുകയും അയാളെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുകയും ചെയ്തു. എന്നാൽ കൃഷ്ണ ഇതിനെ ശക്തമായി എതിർത്തതോടെ ഇവർക്കിടയിൽ പതിവായി വഴക്കുക‍ളുണ്ടായി. തുടർന്ന് കൃഷ്ണയെ കൊലപ്പെടുത്താൻ ബിന്ദുവും വിനയും ചേർന്ന് തീരുമാനിക്കുകയും ഹോട്ടൽ ബിസിനസ്സിൽ കടബാധ്യതയുള്ള ധനുഷിനെ പണം വാഗ്ദാനം ചെയ്ത് ഒപ്പം കൂട്ടുകയും ചെയ്തു. മദ്യപാന പാർട്ടിക്കെന്ന വ്യാജേന കൃഷ്ണയെ വിജനമായ സ്ഥലത്തെത്തിച്ച പ്രതികൾ, ഇയാളുടെ വായ് ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ച ശേഷം കുത്തിക്കൊലപ്പെടുത്തി രക്ഷപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *