കൊച്ചി: സോളാർ ഗൂഢാലോചനക്കേസിലെ കോടതി നടപടികൾ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ നിർത്തിവെക്കണമെന്ന മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ആവശ്യം കൊട്ടാരക്കര ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി തള്ളി. സോളാർ പരാതിക്കാരിയുടെ കത്തിൽ പേജുകൾ കൂട്ടിച്ചേർത്ത് അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരെ ഗൂഢാലോചന നടത്തിയെന്ന പരാതിയിലാണ് നിലവിൽ കോടതി നടപടികൾ തുടരുന്നത്. അഡ്വ. സുധീർ ജേക്കബ് നൽകിയ ഹർജിയിൽ മന്ത്രിക്കെതിരായ സാക്ഷിമൊഴികൾ അടക്കം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കപ്പെടുമെന്നായിരുന്നു ഗണേഷ് കുമാറിന്റെ വാദം.

ഉമ്മൻ ചാണ്ടിയെ ലൈംഗിക ആരോപണ കേസിൽ കുടുക്കുമെന്ന് ഗണേഷ് കുമാർ പറഞ്ഞിരുന്നതായി അദ്ദേഹത്തിന്റെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗം സുധീർ മലയിൽ കോടതിയിൽ മൊഴി നൽകിയിരുന്നു. ഇത്തരം സാക്ഷിമൊഴികൾ രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കുമെന്നും അതിനാൽ കേസ് താൽക്കാലികമായി സ്റ്റേ ചെയ്യണമെന്നുമാണ് മന്ത്രി കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ ഈ വാദങ്ങൾ തള്ളിക്കൊണ്ട് കോടതി നടപടികളുമായി മുന്നോട്ട് പോകാൻ മജിസ്‌ട്രേറ്റ് ഉത്തരവിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *