ബാലതാരമായി കയ്യടി നേടിയ ഹരിമുരളിയെ മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂരിലെ വീട്ടിലാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ദിലീപ് നായകനായ രസികനിലൂടെയാണ് ഹരിമുരളി കയ്യടി നേടുന്നത്. ദിലീപുമൊത്തുള്ള ചിത്രത്തിലെ രംഗങ്ങള്‍ ചിരിപടര്‍ത്തിയതായിരുന്നു.
ബന്ധുവും സിനിമാ താരവുമായ കെ.യു.മനോജിൻ്റെ വീട്ടിലാണ് മരിച്ചനിലയിൽ കണ്ടെത്തുന്നത്. ഇന്ന് രാവിലെയാണ് ബന്ധുക്കൾ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ പയ്യന്നൂരിലെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദിവസങ്ങൾക്ക് മുമ്പാണ് യുവാവ് നാട്ടിലെത്തിയത്.
രസികന്‍, മാടമ്പി, അണ്ണന് തമ്പി തുടങ്ങിയ സിനിമകളില്‍ ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. പിന്നീട് സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. വിഎഫ്എക്സ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു ഹരിമുരളി. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
നാടക-സിനിമ നടന് പയ്യന്നൂര്‍ മുരളിയുടേയും പ്രസന്നയുടേയും മകനാണ്. നാലര വയസുള്ളപ്പോള്‍ സീരിയലിലൂടെയായിരുന്നു അഭിനയത്തില്‍ അരങ്ങേറുന്നത്. പിന്നീട് രസികനിലൂടെ സിനിമയിലെത്തി. ചിത്രത്തിലെ പ്രകടനം കയ്യടി. തുടര്‍ന്ന് പതിനഞ്ചോളം സിനിമകളില്‍ അഭിനയിച്ചു. പഠനത്തിനായി സിനിമയില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു. ഇടക്കാലത്ത് അമര്‍ അക്ബര്‍ അന്തോണിയില്‍ ചെറിയ വേഷവും ചെയ്തു.
പഠന ശേഷം സിനിമയുടെ പിന്നണിയില്‍ സജീവമാകവെയാണ് മരണം സംഭവിക്കുന്നത്. നടന് ഗണപതിയുടേയും സംവിധായകന് ചിദംബരത്തിന്റേയും ബന്ധു കൂടിയാണ് ഹരിമുരളി.
