മോദിയുടെ അനുസരണകുട്ടിയാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ പ്രതിപക്ഷത്തെ പറ്റി സംസാരിക്കുമ്പോള്‍ മാത്രമെ പിണറായി വിജയന് ശൗര്യമുണ്ടാവാറുള്ളുവെന്നും ഏതാനും സീറ്റില്‍ വിജയിപ്പിച്ചാല്‍ സ്വര്‍ണക്കടത്ത് കേസില്‍ വെറുതെ വിടാമെന്നതാണ് ഇരുവരും തമ്മിലുള്ള ഡീല്‍ എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

‘അവസരം കിട്ടുമ്പോഴൊക്കെ പിണറായി വിജയന്‍ ചെയ്യുന്നത് മോദിയെ പുകഴ്ത്തുകയാണ്. കേരളത്തിലെ പ്രതിപക്ഷത്തെ പറ്റി സംസാരിക്കുമ്പോള്‍ മാത്രമെ പിണറായി വിജയന് ശൗര്യമുണ്ടാവാറുള്ളു. മോദിയുടെ അനുസരണയുള്ള കുട്ടിയാണ് പിണറായി. ജിഎസ്ടിയില്‍ അര്‍ഹമായ നഷ്ടപരിഹാരം വാങ്ങാന്‍ കേരളത്തിന് കഴിഞ്ഞോ. ആള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് കേരളത്തില്‍ സ്ഥാപിക്കണമെന്ന ആവശ്യം നടപ്പിക്കാന്‍ കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തിയോ, ഏതെങ്കിലും കേന്ദ്ര പദ്ധതികള്‍ കേരളത്തില്‍ തുടങ്ങിയോ, നാണ്യവിള ഉള്‍പ്പെടെയുള്ള കാര്‍ഷിക വിളകളുടെ വില ഇടിഞ്ഞപ്പോള്‍ അന്ന് നരേന്ദ്രമോദി പറഞ്ഞത് മേയ്ക്ക് ഇന്‍ ഇന്ത്യാ പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന പറഞ്ഞിരുന്നു. അത് ചെയ്‌തോ. അത് ചെയ്യാന്‍ കേരളം ഇടപെട്ടോ. കഴിഞ്ഞ അഞ്ച് വര്‍ഷമായി നരേന്ദ്രമോദിയെന്ന വാക്ക് പോലും ഒരിടത്തും പറഞ്ഞിട്ടില്ല. അവര്‍ ഭായ്-ഭായ് കളിക്കുകയാണ്. ഏതാനും സീറ്റില്‍ ജയിപ്പിക്കാം. മറിച്ച് സ്വര്‍ണക്കടത്ത് കേസ് ഒഴിവാക്കണമെന്നതാണ് ബിജെപിയും സിപിഐഎമ്മും തമ്മിലുള്ള ഡീല്‍. ഇത് താന്‍ പറഞ്ഞതല്ല. ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ ചീഫ് എഡിറ്റര്‍ ബാലശങ്കര്‍ പറഞ്ഞതാണ്.’ രമേശ് ചെന്നിത്തല പറഞ്ഞു.

കള്ളവോട്ടുകള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഇന്ന് വൈകുന്നേരം പുറത്ത് വിടുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. കള്ളവോട്ട് സംബന്ധിച്ച് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കിയത്, കമ്മീഷന്‍ കണ്ടെത്തിയ കള്ളവോട്ടുകളുടെ എണ്ണം അത്ഭുതപ്പെടുത്തുന്നു. കള്ളവോട്ട് ചെയ്ത് അധികാരത്തില്‍ എത്താനാണ് എല്‍ഡിഎഫ് ശ്രമമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *