കൊച്ചി: എറണാകുളം വടുതലയിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശികളായ രണ്ട് സ്ത്രീകളെയും മൂന്ന് കുട്ടികളെയുമാണ് വാടകവീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. അശ്വതി നായർ, ശ്രീകുമാരി എന്നിവർ തൂങ്ങിമരിച്ച നിലയിലായിരുന്നു. 14, 4, 2 വയസ് പ്രായമുള്ള മൂന്ന് കുട്ടികളുടെ മൃതദേഹം കട്ടിലിലാണ് കണ്ടെത്തിയത്.
ചികിത്സാ ആവശ്യങ്ങൾക്കായി കൊച്ചിയിലെത്തിയ കുടുംബം വടുതലയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. മരിച്ചവർ അമ്മയും മകളും, മകളുടെ മൂന്ന് മക്കളുമാണെന്നാണ് പ്രാഥമിക വിവരം. കുട്ടികൾക്ക് വിഷം നൽകിയ ശേഷം മുതിർന്നവർ ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾക്ക് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്നാണ് സൂചന.
സംഭവസ്ഥലത്തുനിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. മരണകാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റും.
