പത്തനംതിട്ട∙ ചികിത്സപ്പിഴവ് കാരണം കാൽ മുറിച്ചു മാറ്റേണ്ടിവന്നെന്ന പരാതിയുമായി യുവാവ്. കലഞ്ഞൂർ സ്വദേശിയായ അഭിമന്യുവാണ് (30) പരാതിയുമായി രംഗത്തെത്തിയത്. എ.സി മെക്കാനിക്കായി ജോലി ചെയ്തിരുന്ന അഭിമന്യു കഴിഞ്ഞ വർഷം ഡിസംബറിലാണ് വീണ് കാലൊടിഞ്ഞത്. കോന്നി മെഡിക്കൽ കോളെജിൽ ചികിത്സതേടി. രണ്ട് ഒടിവ് ഉണ്ടെന്നും അടിയന്തര ശസ്ത്രക്രിയ വേണമെന്നും ഡോക്ടർമാർ നിർദേശിച്ചു. തുടർന്ന്, കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. അവിടെ പ്ലാസ്റ്ററിട്ട് രണ്ടു ദിവസം സ്ട്രെക്ചറിൽ കിടത്തിയെന്ന് അഭിമന്യു പറയുന്നു.
‘‘ ഡിസംബർ 25, 26 തീയതികളിൽ സ്ട്രെക്ചറിൽ കിടത്തി. വേദനയ്ക്കുള്ള മരുന്ന് നൽകിയില്ല. പിന്നീടാണ് വാർഡിലേക്ക് മാറ്റിയത്. പഴുത്ത കാലിലാണ് 31ന് ശസ്ത്രക്രിയ നടത്തി കമ്പിയിട്ടത്’’– അഭിമന്യു പറയുന്നു. സ്കാനിങിൽ ഞരമ്പിന് തകരാർ കണ്ടെത്തിയതിനെ തുടർന്ന് രണ്ടാമത്തെ കാലിൽനിന്ന് ഞരമ്പെടുത്ത് ഘടിപ്പിച്ചു. പിന്നീട് കാലിന്റെ സ്പർശനശേഷി നഷ്ടമായി. ഇതോടെ കാൽ മുറിച്ചു മാറ്റണമെന്ന് ഡോക്ടർമാർ നിർദേശിച്ചു. പുതുവൽസരദിനത്തിൽ കാൽ മുറിച്ചു മാറ്റി. അഭിമന്യുവിന് ഭാര്യയും മകനുമുണ്ട്. അച്ഛൻ ഒരു വർഷം മുൻപ് മരിച്ചു. അഭിമന്യു കിടപ്പിലായതോടെ കുടുംബത്തിന്റെ വരുമാനവും നിലച്ചു.
