കേരള, മധ്യപ്രദേശ് ഡിജിപിമാരെ വിളിപ്പിച്ചു
കുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടിയെ വിവാഹം കഴിച്ച ഫർമാൻ ഖാനെതിരെ മധ്യപ്രദേശ് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പെൺകുട്ടിക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന കണ്ടെത്തലിനെത്തുടർന്ന് കേരളത്തിലെയും മധ്യപ്രദേശിലെയും ഡിജിപിമാരോട് ഏപ്രിൽ 22-ന് ഡൽഹിയിൽ നേരിട്ട് ഹാജരാകാൻ കമ്മീഷൻ നിർദ്ദേശം നൽകി.
പെൺകുട്ടിയുടെ വിവാഹത്തിനായി വ്യാജ ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചതായി കമ്മീഷൻ കണ്ടെത്തി. 2009 ഡിസംബർ 30-നാണ് പെൺകുട്ടി ജനിച്ചതെന്നും വിവാഹ സമയത്ത് പ്രായം 16 വയസ്സ് മാത്രമായിരുന്നുവെന്നുമാണ് എൻ.സി.എസ്.ടി റിപ്പോർട്ടിൽ പറയുന്നത്. വിവാഹത്തിന് പിന്നിൽ രാഷ്ട്രീയ-തീവ്രവാദ സംഘടനകളുടെ ഇടപെടലുകൾ ഉണ്ടോ എന്ന കാര്യത്തിലും കമ്മീഷൻ സംശയം പ്രകടിപ്പിച്ചു.
കഴിഞ്ഞ മാസമാണ് ഇരുവരും കേരളത്തിലെത്തി വിവാഹിതരായത്. തിരുവനന്തപുരം പൂവാറിനടുത്തുള്ള അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ച് നടന്ന വിവാഹ ചടങ്ങിൽ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി. ശിവൻകുട്ടി, എ.എ. റഹീം എം.പി തുടങ്ങി പ്രമുഖ നേതാക്കൾ പങ്കെടുത്തിരുന്നു. ഇത് അന്ന് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു.
