തിരുവനന്തപുരം: കണ്ണൂർ അഞ്ചരക്കണ്ടി മെഡിക്കൽ കോളേജിൽ ബി ഡി എസ് വിദ്യാർത്ഥി ആശുപത്രി കെട്ടിടത്തിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ ഗുരുതര ആരോപണവുമായി കുടുംബം. തിരുവനന്തപുരം സ്വദേശി നിധിൻ രാജാ(19)ണ് മരിച്ചത്. വകുപ്പ് മേധാവിയുടെ മാനസിക പീഡനമാണ് മരണത്തിന് കാരണം എന്നാണ് കുടുംബം പറയുന്നത്. നിറത്തിന്റെ പേരിലും ജാതീയമായും സാമ്പത്തികമായും അധിക്ഷേപിച്ചിരുന്നു. സീനിയേഴ്സിന്റെ ഭാഗത്തുനിന്നും ഗുരുതരമായ റാഗിംഗ് ഉണ്ടായിരുന്നു. കുട്ടിയെ പുഴുത്ത പട്ടി എന്നാണ് വകുപ്പ് മേധാവി വിളിച്ചിരുന്നത്. ഇതിനു മുൻപും കോളേജിൽനിന്ന് ഒരു വിദ്യാർഥിനി ആത്മഹത്യ ചെയ്തിരുന്നു. വകുപ്പ് മേധാവിയും മറ്റ് രണ്ട് അധ്യാപകരും കുട്ടിയെ മാനസികമായി പീഡിപ്പിച്ചിരുന്നു എന്നും കുടുംബം പറയുന്നു.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വിദ്യാർത്ഥിയുടെ മരണവുമായി ബന്ധപ്പെട്ട് കോളേജ് അധികൃതർക്കും സീനിയർ വിദ്യാർത്ഥികൾക്കുമെതിരെ ഗുരുതരമായ റാഗിംഗ്, ജാതിവിവേചന ആരോപണങ്ങളുമായി കുടുംബം രംഗത്ത്. പാവപ്പെട്ട കുടുംബത്തിൽ നിന്നുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിയായതിനാലാണ് തന്റെ മകൻ ക്രൂരമായ പീഡനങ്ങൾക്കിരയായതെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ഒന്നര മാസത്തോളം മകനെ റൂമിൽ പൂട്ടിയിടുകയും തല മൊട്ടയടിക്കുകയും ചെയ്തതായി പിതാവ് ആരോപിക്കുന്നു. സീനിയർ വിദ്യാർത്ഥികൾ ചേർന്ന് മകനെ മാനസികമായും ശാരീരികമായും തളർത്തി. പാന്റ് ധരിക്കാൻ പോലും അനുവദിക്കാതെ ക്രൂരമായ പീഡനങ്ങളാണ് ക്യാമ്പസിനുള്ളിൽ നടന്നതെന്ന് അദ്ദേഹം പറഞ്ഞു.

പഠനത്തിൽ മികവ് പുലർത്തിയിരുന്ന വിദ്യാർത്ഥിയുടെ മാർക്കുകൾ മനഃപൂർവ്വം വെട്ടിക്കുറച്ചതായും ജാതീയമായി അധിക്ഷേപിച്ചതായും പരാതിയുണ്ട്. പണമില്ലാത്തവനും താഴന്ന ജാതിക്കാരനുമായതിനാലാണ് മകനെ ലക്ഷ്യം വെച്ചതെന്ന് പിതാവ് ആരോപിച്ചു. കോളേജിലെ എച്ച്.ഒ.ഡി (HOD), പ്രിൻസിപ്പാൾ എന്നിവർക്കെതിരെയും കുടുംബം ആരോപണം ഉന്നയിച്ചു. ലഹരി വസ്തുക്കളുടെ ഉപയോഗം ക്യാമ്പസിനുള്ളിൽ വ്യാപകമാണെന്നും അധ്യാപകർ ഇതിനെല്ലാം കണ്ണടയ്ക്കുകയാണെന്നും പിതാവ് പറഞ്ഞു. ക്യാമ്പസിനുള്ളിൽ നിന്ന് താൻ നേരിട്ട് മദ്യക്കുപ്പികളുടെ ശേഖരം കണ്ടതായും അദ്ദേഹം വെളിപ്പെടുത്തി.

2020-ൽ ഇതേ കോളേജിൽ ഒരു വിദ്യാർത്ഥി മൂന്നാം നിലയിൽ നിന്ന് ചാടി മരിച്ച സംഭവവും പിതാവ് ചൂണ്ടിക്കാട്ടി. ഒരു സുഹൃത്തുമായി ബന്ധപ്പെട്ട തർക്കം പരിഹരിച്ചിട്ടും കോളേജ് അധികൃതർ മകനെ മനഃപൂർവ്വം വേട്ടയാടുകയായിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. ഈ ക്രൂരതയ്ക്ക് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും വ്യക്തമായ മറുപടി അധികൃതർ നൽകണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം.

Leave a Reply

Your email address will not be published. Required fields are marked *