പൊലീസ് ട്രെയിനിങ് കോളേജിൽ നടത്തിയ പരീക്ഷയിൽ അട്ടിമറിയെന്ന് പരാതി. ചോദ്യ പേപ്പർ ചോർത്തിയും മാർക്ക് ദാനം ചെയ്തും ഇഷ്ടക്കാരെ ഉയർന്ന റാങ്കുകളിലെത്തിച്ചെന്നു ആരോപിച്ച് പൊലീസുകാർ ഡി.ജി.പിക്ക് പരാതി നൽകി. എന്നാൽ പരാതി തള്ളി റാങ്ക് പട്ടികയുമായി മുന്നോട്ട് പോവുകയാണ് പൊലീസ് ട്രയിനിങ് കോളേജിലെ ഉന്നത ഉദ്യോഗസ്ഥർ.

പൊലീസിലെ പരിശീലനവും സെമിനാറുകളുമടക്കം നടത്തുന്ന വിഭാഗമാണ് തിരുവനന്തപുരം തൈക്കാടുള്ള പൊലീസ് ട്രയിനിങ് കോളേജ്. സ്റ്റേഷൻ ഡ്യൂട്ടിയും,ക്യാമ്പ് ഡ്യൂട്ടിയ ഒഴിവാക്കാനായി ഇവിടെ കയറിക്കൂടാൻ പൊലീസുകാരുടെ തള്ള് കൂടിയതോടെയാണ് ഡെപ്യൂട്ടേഷനുള്ള പരീക്ഷ നടത്തി ആളെ എടുക്കാൻ തീരുമാനിച്ചത്. അങ്ങിനെ ആദ്യമായി നടത്തിയ പരീക്ഷ അട്ടിമറിച്ചെന്നാണ് ആരോപണം. 24ന് നടത്തിയ പരീക്ഷയുടെ റാങ്ക് പട്ടിക വന്നപ്പോൾ ഒന്നാം റാങ്കു കിട്ടിയാൾക്ക് രണ്ടാം റാങ്കുകാരനേക്കാൾ 18 മാർക്ക് കൂടുതൽ. മുൻമന്ത്രിയുടെ ഗൺമാനും റാങ്കുപട്ടികയിൽ ഉന്നത റാങ്കിൽ .ഇതൊന്നും പഠിച്ച് എഴുതി കിട്ടിയതല്ലെന്നും ചോദ്യപേപ്പർ ചോർത്തിയും മാർക്ക് വെറുതേ കൊടുത്തും ഒപ്പിച്ചെടുത്ത റാങ്കുകളാണെന്നുമാണ് പരാതി.

അതിനാൽ റാങ്ക് പട്ടിക പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരീക്ഷയെഴുതിയ മറ്റ് പൊലീസുകാർ ഡി.ജി.പിക്ക് പരാതി നൽകി.അതേസമയം പരാതി തള്ളി നടപടികളുമായി മുന്നോട്ടുപോവുകയാണന്നു ട്രയിനിങ് കോളേജിലെ പ്രിൻസിപ്പൽ വ്യക്തമാക്കി.ഇന്നലെ അഭിമുഖം നടത്തി അന്തിമ റാങ്ക് പട്ടിക തയാറാക്കി. ഉടനത് ഡി.ജി.പിക്ക് കൈമാറും.പരാതി പരിഗണിക്കണോ വേണ്ടയോയെന്നതിൽ ഡി.ജി.പിയുടെ തീരുമാനം നിർണായകമാവും.

Leave a Reply

Your email address will not be published. Required fields are marked *