കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾ ക്ലൈമാക്സിലേക്കടുക്കുമ്പോൾ നിലപാട് കടുപ്പിച്ചു വി ഡി സതീശൻ. സി എം ആയില്ലെങ്കിൽ താൻ മന്ത്രിസഭയിലേക്കില്ലെന്ന നിലപാട് ഹൈക്കമാന്റിനെ സമ്മർദത്തിലാക്കി. വേണമെങ്കിൽ താൻ ‘പറവൂർ ഒഴിയാം, കെ സി വേണുഗോപാൽ മത്സരിക്കട്ടെ എന്നാണ് വി ഡി സതീശന്റെ തീരുമാനം.
എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ നടക്കുന്ന ചർച്ച ഒരു മണിക്കൂർ പിന്നിട്ടു. കേരള നേതാക്കളുമായുള്ള ഖർഗെയുടെ ചർച്ചയിൽ അവസാന നിമിഷം രാഹുൽ ഗാന്ധിയും നേരിട്ട് പങ്കെടുക്കുകയാണ്. കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല, വിഡി സതീശൻ, രാഹുൽ ഗാന്ധി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, എഐസിസി നിരീക്ഷക ദീപദാസ് മുൻഷി എന്നിവരാണ് ഖാർഗെയുടെ വസതിയിലെ ചർച്ചകളിൽ പങ്കെടുക്കുന്നത്.
രാഹുൽ ഗാന്ധി കൂടി നേരിട്ട് പങ്കെടുക്കുന്നതിനാൽ ഈ യോഗത്തിൽ തന്നെ തീരുമാനം ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. കെ പി സി സി നേതൃത്വം ആർക്കൊപ്പം എന്നറിയാൻ സണ്ണി ജോസഫിനെയും ഖാർഗെ വിളിപ്പിച്ചിട്ടുണ്ട്. ഭൂരിപക്ഷ എം എൽ എമാരുടെ പിന്തുണ കെ സിക്കാണ്. മുഖ്യമന്ത്രി സ്ഥാനത്തിൽ കടുത്ത നിലപാടിലാണ് വി.ഡി സതീശൻ എന്നാണ് സൂചന. മറ്റ് ഫോർമുലകൾ അംഗീകരിക്കില്ല എന്നാണ് വി.ഡി സതീശനോട് അടുപ്പമുള്ള നേതാക്കൾ പറയുന്നത്.
എംഎൽഎമാരുടെ പിന്തുണ പ്രധാനമാണെന്ന നിലപാടിലാണ് കെ.സി വേണുഗോപാൽ. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ പിന്നോട്ടില്ലെന്നും കെ.സി വേണുഗോപാൽ വ്യക്തമാക്കിയിട്ടുണ്ട്.അതേസമയം ഘടക കക്ഷികളുടെ പിന്തുണ വി ഡി സതീശനാണ്. സീനിയോറിറ്റി പരിഗണിക്കണമെന്നാണ് ചെന്നിത്തല ആവശ്യപ്പെടുക. ഇതെല്ലാം പരിഗണിച്ച് ഖാർഗെ നൽകുന്ന റിപ്പോർട്ട് പ്രകാരമായിരിക്കും ഹൈക്കമാൻഡ് ഒരു തീരുമാനം എടുക്കുക.
