കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ത്ത സ്ത്രീ തന്റെ ഭാര്യയാണെന്ന വ്യാജ പ്രചാരണത്തില്‍ നിയമനടപടി സ്വീകരിക്കുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ്. കോണ്‍ഗ്രസ്, ലീഗ് ഹാന്‍ഡിലുകളാണ് വ്യാജ പ്രചാരണം നടത്തുന്നതെന്നും വസീഫ് മാധ്യമങ്ങളോട് പ്രതികരിച്ചു.

കെഎസ്ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ത്തത് തന്റെ ഭാര്യയല്ല. ചാനുകളുടെ പേരില്‍ വ്യാജപ്രചാരണമാണ് നടക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ്, ന്യൂസ് മലയാളം എന്നീ ചാനകളുടെ വ്യാജ കാര്‍ഡ് ഇറക്കിയാണ് പ്രചാരണം നടക്കുന്നത്. ഇതിനെതിരെ നിയമനടപടി എടുക്കും. കൊണ്ടോട്ടി സഖാക്കള്‍ എന്ന പേജിലൂടെയും സൈബര്‍ അധിക്ഷേപം നടക്കുന്നുണ്ട്. കൊണ്ടോട്ടി സഖാക്കള്‍ എന്ന പേരു കേട്ടാല്‍ സിപിഐഎം ആയി ബന്ധമുണ്ടെന്നു തോന്നുമെന്നും എന്നാല്‍ അങ്ങനയല്ലെന്നും വസീഫ് പറഞ്ഞു.

പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് വ്യക്തമാക്കി വസീഫ് ഫെയ്സ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചിരുന്നു. നുണകള്‍ കൊണ്ട് പൊതുബോധം സൃഷ്ടിക്കുന്ന യുഡിഎഫ്-ബിജെപി തന്ത്രങ്ങള്‍ തുടരുകയാണെന്ന് വസീഫ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇന്നലെ മാധ്യമങ്ങളില്‍ വൈറല്‍ ആയ കെഎസ്ആര്‍ടിസി ബസ് നിര്‍ത്തണം എന്നാവശ്യപ്പെടുന്ന ഒരു സ്ത്രീയുടെ വീഡിയോവെച്ച് അത് തന്റെ ഭാര്യ ആണെന്നും പറഞ്ഞു ലീഗും ബിജെപിയും ഒരുപോലെ വ്യാപകമായി നുണ പ്രചരിപ്പിക്കുകയാണ്. ചാനലുകളുടെ വ്യാജ കാര്‍ഡുകള്‍ വെച്ചാണ് പ്രചാരണം. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ഉപയോഗിച്ചാണ് വ്യാപക പ്രചാരണം നടത്തുന്നത്. സത്യം അറിയാന്‍ ആഗ്രഹമുള്ള പ്രിയപ്പെട്ടവരോട് സ്‌നേഹത്തോടെ പറയാനുള്ളത് ആ വീഡിയോയില്‍ കണ്ട സ്ത്രീ തന്റെ ഭാര്യ അല്ലെന്നു മാത്രമല്ല തനിക്ക് ആ സ്ത്രീയെ പരിചയവും ഇല്ലെന്നും വസീഫ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *