സിഡ്‌നി: ആസ്‌ട്രേലിയയില്‍ മസാജ് തെറാപ്പിയുടെ മറവില്‍ 61 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്ത ഇന്ത്യന്‍ വംശജന് 13 വര്‍ഷവും 10 മാസവും തടവ്. അഡലെയ്ഡില്‍ മസാജ് തെറാപ്പിസ്റ്റായി ജോലി ചെയ്ത ഡല്‍ഹി സ്വദേശി സുമിത് സതീഷ് റസ്‌തോഗിക്ക് (39) ആണ് സൗത്ത് ഓസ്‌ട്രേലിയ ഡിസ്ട്രിക്റ്റ് കോടതി ശിക്ഷിച്ചത്.

2021 ഒക്ടോബറിനും 2022 ജൂലൈക്കും ഇടയിലുള്ള 9 മാസ കാലയളവിലാണ് കേസിനാസ്പദമായ സംഭവങ്ങള്‍ നടന്നത്. അഡലെയ്ഡിലെ പടിഞ്ഞാറന്‍ പ്രാന്തപ്രദേശത്തുള്ള ഗ്ലെനെല്‍ഗിലുള്ള മസാജ് സെന്ററില്‍ എത്തിയ 61 സ്ത്രീകളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. പീഡനദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. കോടതിയില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു.

ഗുരുതരമായ ലൈംഗിക അതിക്രമം (42 കേസുകള്‍), സ്ത്രീകളുടെ നഗ്‌നദൃശ്യങ്ങള്‍ രഹസ്യമായി മൊബൈലില്‍ പകര്‍ത്തി (55 കേസുകള്‍) തുടങ്ങി 97 ഓളം കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. 2011ലാണ് സുമിത് അഡലെയ്ഡിലെത്തിയത്. ആവശ്യമായ യോഗ്യതകളില്ലാതെയാണ് പ്രതി മസാജ് പാര്‍ലര്‍ നടത്തിയിരുന്നതെന്നും അന്വേഷണത്തില്‍ കണ്ടെത്തി.

Leave a Reply

Your email address will not be published. Required fields are marked *