കണ്ണൂര്‍: തെരഞ്ഞെടുപ്പ് പരാജയം സിപിഐഎമ്മിന്റേയോ എല്‍ഡിഎഫിന്റേയോ അവസാനമായി ആരും കാണേണ്ടതില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്‍. എല്‍ഡിഎഫും സിപിഐഎമ്മും കൂടുതല്‍ ജനപിന്തുണയോടെ തിരിച്ചുവരുമെന്നും പിണറായി വിജയന്‍ പറഞ്ഞു. ഞങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഭരണമാറ്റം വേണമെന്നാണ് ജനം വിധിയെഴുതിയത്. അത് അംഗീകരിക്കുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു.

‘ഈ പരാജയം സിപിഐഎമ്മിന്റെയോ എല്‍ഡിഎഫിന്റെയോ അവസാനമായി ആരും കണേണ്ടതില്ല. ഇതുപോലുള്ള അനേകം ഘട്ടങ്ങള്‍ തരണം ചെയ്തിട്ടുണ്ട്. ഒരു സംശയവുമില്ല. കൂടുതല്‍ ജനപിന്തുണയോടെ സിപിഐഎമ്മും എല്‍ഡിഎഫും തിരിച്ചുവരും. അതിനായി ആവശ്യമായ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ നടത്തുക. അതിന് നേതൃത്വം നല്‍കുന്നതിനായി ഈ ഓഫീസ് ഉപകരിക്കട്ടെ എന്ന് ആശംസിക്കുന്നു,’ പിണറായി വിജയന്‍  പറഞ്ഞു.

ഒരു വിഭാഗവും കേരളത്തിന്റെ വികസനത്തിന്റെ സ്വാദ് അറിയാതിരിക്കാന്‍ പാടില്ല. കേരളത്തെ മുന്നോട്ട് നയിക്കാനുള്ള ശ്രമം വിജയം കണ്ടു എന്ന് തന്നെയാണ് വിശ്വാസം. എല്ലാ വിഭാഗം ആളുകളും അങ്ങനെ തന്നെ ചിന്തിക്കുന്നു. സര്‍ക്കാര്‍ ജനങ്ങളോടൊപ്പം ഉണ്ടെന്ന പ്രതീതി കഴഞ്ഞ പത്ത് വര്‍ഷവും ഉണ്ടാക്കാന്‍ സാധിച്ചുവെന്നും പിണറായി പറഞ്ഞു. ജനങ്ങളുടെ വിശ്വാസ്യതയാണ് പാര്‍ട്ടിയുടെ കരുത്ത്. വലിയ ഉത്തരവാദിത്തമാണ് പാര്‍ട്ടിക്ക് വരാന്‍ പോകുന്നത്. അത്തരമൊരു സാഹചര്യമാണ് മുന്നിലുള്ളതെന്നും പിണറായി വിജയന്‍ പറഞ്ഞു. ജനങ്ങളുടെ ജീവല്‍പ്രശ്‌നങ്ങള്‍ ദുസ്സഹമാകുമെന്ന സൂചനയാണ് നല്‍കുന്നത്. ഇന്നലെ ജീവിച്ച പോലെ അല്ല ഇനി. ലോക സാഹചര്യവും ദേശീയ സാഹചര്യവും മാറി.

കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ സമയമാണ്. പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നു. സിപിഐഎം ഉള്‍പ്പെടെ ഇടതുപക്ഷം എങ്ങനെ ആ സര്‍ക്കാരിനെ കാണുന്നു എന്നതാണ് എല്ലാവരുടെയും ആകാംക്ഷയെന്നും ക്രിയാത്മക പ്രതിപക്ഷമായി തുടരുമെന്നും എന്നാല്‍ ജനവിരുദ്ധ നയം നടപ്പാക്കാന്‍ ശ്രമിച്ചാല്‍ അതിശക്തമായി പ്രതികരിക്കുമെന്നും പിണറായി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *