രാജ്യത്ത് ചർച്ചയായിക്കൊണ്ടിരിക്കുന്ന ‘കോക്രോച്ച് ജനതാ പാർട്ടി’യെ പിന്തുണച്ച് ഡോ. ശശി തരൂർ എം.പി. സിജെപി വെറുമൊരു ഇന്റർനെറ്റ് പ്രതിഭാസമല്ലെന്നും അത് ജനങ്ങൾക്കിടയിൽ പുകയുന്ന രോഷത്തിന്റെ പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യധാരാ രാഷ്ട്രീയത്തിന്റെ പരാജയങ്ങളെയാണ് ഇത്തരം മുന്നേറ്റങ്ങൾ ചൂണ്ടിക്കാട്ടുന്നതെന്നും തരൂർ വ്യക്തമാക്കി.
ഭരണകൂടത്തോടുള്ള ജനങ്ങളുടെ, പ്രത്യേകിച്ച് യുവാക്കളുടെ അതൃപ്തിയും നിരാശയും പ്രകടിപ്പിക്കാനുള്ള ശക്തമായ മാധ്യമമായി ഈ മുന്നണി മാറിയിരിക്കുകയാണ്. രാജ്യത്തെ യുവാക്കളുടെ മാനസികാവസ്ഥയാണ് ഈ മുന്നേറ്റം വ്യക്തമാക്കുന്നത്. ഈ ജനരോഷത്തെ ശരിയായ രീതിയിൽ മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് നയിക്കാൻ പ്രതിപക്ഷത്തിന് മുന്നിൽ വലിയൊരു അവസരമുണ്ടെന്നും തരൂർ ചൂണ്ടിക്കാട്ടി. മടിയന്മാരുടെയും തൊഴിലില്ലാത്തവരുടെയും ശബ്ദമെന്ന മുദ്രാവാക്യവുമായി എത്തിയ സിജെപി ഇന്ന് ഒരു ‘ജെൻസി മൂവ്‌മെന്റായി മാറിക്കഴിഞ്ഞു. മെയ് 15-ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് യുവാക്കളെ പാറ്റകളോട് ഉപമിച്ച പരാമർശമാണ് ഈ പ്രതിഷേധത്തിന് തുടക്കമിട്ടത്. അഭിജിത് ദീപ്കെ എന്ന യുവാവാണ് ഈ പേജിന് പിന്നിൽ. നേരത്തെ ആം ആദ്മി പാർട്ടിയുടെ സോഷ്യൽ മീഡിയ പ്രചാരണങ്ങളിൽ സജീവമായിരുന്ന വ്യക്തിയാണ് ഇദ്ദേഹം.
