മലപ്പുറം: സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ യു.ഡി.എഫ് ബി.ജെ.പിയെ കൂട്ടുപിടിച്ച് കടുത്ത മതധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്ന് കെ.ടി. ജലീൽ എം.എൽ.എ ആരോപിച്ചു. ബംഗാളിൽ സംഭവിച്ചത് വൈകാതെ കേരളത്തിലും സംഭവിക്കും. പാർട്ടി പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഇത്തരം ഘട്ടങ്ങളിൽ അതിന്റെ ഭാഗമായി ഒപ്പം നിൽക്കുക എന്നത് തന്റെ ചുമതലയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ നിലപാടുകളിലെ ഇരട്ടത്താപ്പിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു ജലീലിന്റെ പ്രധാന വിമർശനങ്ങൾ. മുൻപ് അല്ലാഹുവിന്റെ നാമത്തിൽ മാത്രം സത്യപ്രതിജ്ഞ ചെയ്തിരുന്ന ലീഗ് എം.എൽ.എമാരും മന്ത്രിമാരും ഇപ്പോൾ എന്തുകൊണ്ടാണ് അല്ലാഹുവിനെ വിട്ട് ‘ദൈവനാമത്തിലേക്ക്’ മാറിയതെന്ന് ജലീൽ ചോദിച്ചു. മുൻപ് താൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ അതിനെ ശക്തമായി എതിർത്തവരാണ് മുസ്‌ലിം ലീഗുകാർ എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

ലീഗ് നേതാക്കൾ തങ്ങളുടെ പരമ്പരാഗതമായ അടയാളങ്ങളും തൊപ്പിയും മാറ്റുകയാണെന്നും, തൊപ്പി വെച്ച് നടക്കുന്ന വിശ്വാസികളോട് ‘തൊപ്പി ഒരു പ്രധാന ഘടകമല്ല’ എന്ന് പറയുന്ന കാലം ദൂരെയല്ലെന്നും അദ്ദേഹം പരിഹസിച്ചു. സി.പി.ഐ.എമ്മിൽ വിശ്വാസികളായ ആളുകൾക്കും പാർട്ടി മെമ്പർഷിപ്പ് എടുക്കാൻ തടസ്സമില്ലെന്ന് ജലീൽ വ്യക്തമാക്കി. മുൻപ് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റി എന്ന് പറഞ്ഞ് വോട്ട് ബാങ്ക് രാഷ്ട്രീയം കളിച്ചവർ തന്നെ ഇപ്പോൾ വെള്ളാപ്പള്ളിയെ പോയി കാണുന്ന കാഴ്ചയാണ് കേരളം കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *