തിരുവനന്തപുരം: വ്യക്തികളുടെ സ്വകാര്യത മാനിക്കാതെ ദൃശ്യങ്ങൾ പകർത്തിയാൽ തടവും പിഴയും ശിക്ഷയുമെന്ന് പൊലീസിന്റെ മുന്നറിയിപ്പ്. മരണവും പ്രതിസന്ധികളും അപകടങ്ങളും ചിലർ സമൂഹ മാധ്യമങ്ങളിൽ കാഴ്ചക്കാരെ കൂട്ടാനുള്ള ഉപാധിയാക്കുന്നു. അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് എതിരെ കർശന നടപടിയുണ്ടാകുമെന്നും കേരള പൊലീസ് എഫ്ബി പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകി.
ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന ‘സ്വകാര്യതയ്ക്കുള്ള അവകാശം’ ഒരു മൗലികാവകാശമാണെന്നും ഒരാളുടെ അനുമതിയില്ലാതെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തുന്നതും പ്രചരിപ്പിക്കുന്നതും കടുത്ത നിയമനടപടികൾക്ക് കാരണമാകുമെന്നും പൊലീസ് വ്യക്തമാക്കി. ഇൻഫർമേഷൻ ടെക്നോളജി ആക്ട്, 2000 – സെക്ഷൻ 66ഇ പ്രകാരം മറ്റൊരാളുടെ സ്വകാര്യത ലംഘിച്ച് ചിത്രങ്ങളോ വീഡിയോകളോ പകർത്തുന്നതോ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്നതോ മൂന്ന് വർഷം വരെ തടവുശിക്ഷയും രണ്ട് ലക്ഷം രൂപ വരെ പിഴയും ഈടാക്കാവുന്ന ജാമ്യമില്ലാ കുറ്റമാണ്. അതിനാൽ ലൈക്കുകൾക്കും കാഴ്ചക്കാർക്കും വേണ്ടി നിയമം കൈയിലെടുക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പൊലീസ് ഓർമ്മിപ്പിച്ചു.
കഴിഞ്ഞ ദിവസം സലിം കുമാറിൻ്റെ സംസ്കാരച്ചടങ്ങിനിടെ വ്ലോഗർമാരുടെ മര്യാദ വിട്ട പെരുമാറ്റം വിവാദമായിരുന്നു. നടന്റെ സംസ്കാര ച്ചടങ്ങുകൾക്കിടെ ചില ഓൺലൈൻ ചാനലുകൾ തള്ളിക്കയറിയത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. തള്ളിക്കയറിയവരോട് ചന്തു സലിം കുമാറിന് അൽപ്പം പരുഷമായി ഇടപെടേണ്ടിവന്നിരുന്നു. വികാരാധീനനായ ചന്തുവിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. പ്രമുഖരടക്കം വ്ലോഗർമാരുടെ അതിരുവിട്ട ഈ പെരുമാറ്റത്തിനെതിരെ രംഗത്തെത്തിയിരുന്നു.
