കോഴിക്കോട്: പന്തീരാങ്കാവിലുള്ള ഒളവണ്ണ ടോൾ പ്ലാസയിൽ യാത്രക്കാർ നേരിടുന്ന സുരക്ഷാ ഭീഷണികൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ (NHRC) നിർണായക ഉത്തരവ്. മനുഷ്യാവകാശ പ്രവർത്തകനായ നൗഷാദ് തെക്കെയിൽ സമർപ്പിച്ച പരാതിയുടെ (Case No. 264/11/8/2026) അടിസ്ഥാനത്തിൽ, വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് 8 ആഴ്ചയ്ക്കുള്ളിൽ നിയമപരമായ നടപടികൾ സ്വീകരിക്കാൻ കമ്മീഷൻ കോഴിക്കോട് ജില്ലാ മജിസ്ട്രേറ്റിന് കടുത്ത നിർദ്ദേശം നൽകി.
ടോൾ പ്ലാസയിലെ സുരക്ഷാ മതിൽ നിർമ്മാണത്തിലെ ഗുരുതരമായ അപാകതകൾ, യാത്രക്കാരോട് ടോൾ കമ്പനി ജീവനക്കാർ നടത്തുന്ന അതിക്രമങ്ങളും മോശം പെരുമാറ്റവും ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ ഏപ്രിൽ 17-ന് നൗഷാദ് തെക്കെയിൽ ദേശീയ കമ്മീഷന് പരാതി നൽകിയത്. പരാതി ഗൗരവപൂർവ്വം പരിഗണിച്ച കമ്മീഷൻ, കോഴിക്കോട് ജില്ലാ മജിസ്ട്രേറ്റിനോട് ഈ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
നടപടിക്രമങ്ങളുടെ ഭാഗമായി പരാതിക്കാരനെ നേരിട്ട് പങ്കെടുപ്പിക്കണമെന്നും, കേസിൽ കൈക്കൊണ്ട അന്തിമ തീരുമാനങ്ങൾ പരാതിക്കാരനെ കൃത്യമായി അറിയിക്കണമെന്നും അസിസ്റ്റന്റ് രജിസ്ട്രാർ (ലാ) അനിൽ കുമാർ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
ടോൾ പ്ലാസയിലെ നിയമലംഘനങ്ങൾക്കെതിരെയും പൊതുജനങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയും നടത്തുന്ന ഈ നിയമപോരാട്ടത്തിൽ കോഴിക്കോട്ടെയും കേരളത്തിലെയും മുഴുവൻ മനുഷ്യാവകാശ-സാമൂഹിക പ്രവർത്തകരുടെയും ജനാധിപത്യ വിശ്വാസികളുടെയും പിന്തുണയുണ്ടാകണമെന്ന് നൗഷാദ് തെക്കെയിൽ വാർത്താക്കുറിപ്പിൽ അഭ്യർത്ഥിച്ചു.
