ന്യൂഡല്‍ഹി: ഒമാന്‍ തീരത്ത് എണ്ണക്കപ്പലിന് നേരെ യുഎസ് സൈന്യം നടത്തിയ ആക്രമണത്തില്‍ കാണാതായ മൂന്ന് ഇന്ത്യന്‍ നാവികരും കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചു.

കപ്പലിലുണ്ടായിരുന്ന ഡെക്ക് ആദിത്യ ശര്‍മ്മ, എഞ്ചിന്‍ ഫിറ്റര്‍ ശിവാനന്ദ് ചൗരസ്യ, ചീഫ് എഞ്ചിനീയര്‍ പട്‌നാല സുരേഷ് എന്നിവരാണ് മരിച്ചതെന്ന് ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോണോവാള്‍ വ്യക്തമാക്കി. ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായും തിരിച്ചറിഞ്ഞതായും മന്ത്രി വ്യക്തമാക്കി.

ഈ ആഴ്ച ആദ്യം ഒമാന്‍ ഉള്‍ക്കടലില്‍ വച്ചായിരുന്നു പലാവു ഫ്‌ലാഗ് ചെയ്ത ‘എംടി സെറ്റെബെല്ലോ’ എന്ന എണ്ണക്കപ്പലിന് നേരെ യുഎസ് സൈന്യത്തിന്റെ ആക്രമണമുണ്ടായത്. 24 ഇന്ത്യക്കാരും രണ്ട് പാകിസ്താനികളും ഒരു യുക്രൈന്‍ സ്വദേശിയും ഒരു റഷ്യക്കാരനും ഉള്‍പ്പെടെ ആകെ 28 ജീവനക്കാരാണ് കപ്പലില്‍ ഉണ്ടായിരുന്നത്.

ആക്രമണത്തിന് പിന്നാലെ 21 ഇന്ത്യന്‍ നാവികരെ ഒമാന്‍ അധികൃതരുടെ സഹായത്തോടെ രക്ഷപ്പെടുത്തിയിരുന്നു. എന്നാല്‍ മൂന്ന് പേരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തത്. ഇന്ത്യന്‍ സമുദ്രസമൂഹത്തിന് ഇതൊരു വലിയ നഷ്ടമാണെന്നും കപ്പലിലുണ്ടായ ദാരുണമായ സംഭവം അങ്ങേയറ്റം നിര്‍ഭാഗ്യകരമാണെന്നും മന്ത്രി സര്‍ബാനന്ദ സോണോവാള്‍ എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *