ന്യൂയോർക്ക്: ലോകകപ്പിൽ ബ്രസീലിൻ്റെ ആദ്യ മത്സരത്തിൽ സൂപ്പർ താരം നെയ്മർ കളിക്കില്ല. പരിശീലകൻ കാർലോ ആഞ്ചലോട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കായികക്ഷമത വീണ്ടെടുക്കാൻ ഇനിയും സമയം വേണമെന്നാണ് പരിശീലകൻ കാർലോ ആഞ്ചലോട്ടി വ്യക്തമാക്കിയത്. അഞ്ച് തവണ ലോക ചാമ്പ്യന്മാരായ ബ്രസീൽ ഗ്രൂപ്പ് സിയിൽ മൊറോക്കോയുമായാണ് ഏറ്റുമുട്ടുന്നത്. ഇന്ത്യൻ സമയം നാളെ പുലർച്ചെ മൂന്നരയ്ക്ക് ന്യൂജേഴ്സിയിലാണ് മത്സരം. 2023ന് ശേഷം നെയ്മർ ബ്രസീലിനായി കളിച്ചിട്ടില്ല.

മെയ് പകുതിയോടെയാണ് നെയ്മറിന്റെ കാലിന് പരിക്കേറ്റത്. സാന്‍ ലോറെന്‍സോയ്ക്കെതിരെ നടന്ന സാന്റോസിന്റെ ഹോം കോപ്പ സുഡാമേരിക്കാന മത്സരത്തിനിടെയാണ് നെയ്മറുടെ കണങ്കാലിന് പരിക്കേറ്റത്. ലോകകപ്പിലെ ആദ്യ മത്സരത്തിന് നെയ്മർ എത്തില്ലെന്ന് ഉറപ്പായതോടെ രാജ്യത്തിന്റെ ഏറ്റവും വലിയ സൂപ്പർ താരത്തെ ഫുട്ബോളിലെ ഏറ്റവും വലിയ വേദിയിൽ വീണ്ടും കാണാനായി ആരാധകർക്ക് ഇനിയും ദിവസം കൂടി കാത്തിരിക്കേണ്ടി വരും. താരം അടുത്ത ആഴ്ച മുതൽ പരിശീലനം പുനരാരംഭിക്കുമെന്നും കാർലോ ആഞ്ചലോട്ടി വ്യക്തമാക്കിയിട്ടുണ്ട്.

ജൂൺ 20ന് ഹെയ്തിക്കെതിരെ നടക്കുന്ന ബ്രസീലിന്റെ രണ്ടാമത്തെ ഗ്രൂപ്പ് മത്സരത്തിൽ നെയ്മർ ലഭ്യമാകാൻ സാധ്യതയുണ്ട്. ജൂൺ 24ന് ആൻഡി റോബർട്സണിന്റെ സ്കോട്ട്‌ലൻഡിനെതിരെയാണ് ബ്രസീലിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം.

Leave a Reply

Your email address will not be published. Required fields are marked *