കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ ഹൈക്കോടതി രൂക്ഷമായ വിമർശനം ഉന്നയിച്ചു. മൂന്നാഴ്ചയ്ക്കകം അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ കേസിന്റെ അന്വേഷണ ചുമതലയുള്ള എസ്പി എസ്. ശശിധരനെ ആ സ്ഥാനത്തുനിന്ന് മാറ്റുമെന്ന് ഹൈക്കോടതി സിംഗിൾ ബെഞ്ച് മുന്നറിയിപ്പ് നൽകി. പകരം പുതിയൊരു ഉദ്യോഗസ്ഥനെ അന്വേഷണത്തിനായി നിയമിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

നിരന്തരം നിർദ്ദേശങ്ങൾ നൽകിയിട്ടും എസ്പി എസ്. ശശിധരൻ അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ തയ്യാറായില്ല. മൈക്രോഫിനാൻസ് കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ലെന്നും, അദ്ദേഹം കോടതിയെ കളിയാക്കുകയാണെന്നും ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥന് മേൽ ചില സമ്മർദ്ദങ്ങൾ ഉണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്നും സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതികൾ ആവിഷ്കരിച്ച് എസ് എൻ ഡി ജി കോടികൾ വായ്പയെടുത്തതാണ് കേസിനാസ്പദമായ അഴിമതി ആരോപണം. സാമ്പത്തിക തിരിമറിയും ഗൂഢാലോചനയും നടത്തി 15 കോടി രൂപ തട്ടിച്ചുവെന്ന് വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്. 2016-ൽ ആരംഭിച്ച ഈ കേസിൽ, കഴിഞ്ഞ ഫെബ്രുവരിയിൽ വിജിലൻസ് സംഘം വെള്ളാപ്പള്ളി നടേശനെ അദ്ദേഹത്തിന്റെ വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *