കോഴിക്കോട് : മദ്യത്തിന്റെ നികുതി കുറച്ച് മദ്യ ഉപയോഗം വര്‍ദ്ധിപ്പിക്കാനു സര്‍ക്കാറിന്റെ തീരുമാനം എത്രയും പെട്ടെന്ന് പിന്‍വലിക്കണമെന്ന് മദ്യനിരോധന സമിതി രക്ഷാധികാരിയും കോഴിക്കോട് പാളയം ജുമാ മസ്ജിദ് ചീഫ് ഇമാമുമായ ഡോ.ഹുസൈന്‍ മടവൂര്‍ ആവശ്യപ്പെട്ടു.
മദ്യത്തിന്റെ ലഭ്യത കുറക്കുമെന്ന യു. ഡി. എഫ് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ക്കെതിരിലുള്ള സര്‍ക്കാര്‍ തീരുമാനം കേരളീയ സമൂഹത്തോടുള്ള വെല്ലുവിളിയാണ്. വീര്യം കുറഞ്ഞതും കൂടിയതുമെന്ന് തരം തിരിച്ചല്ല ആളുകള്‍ മദ്യപിക്കുന്നത്. ലഹരിക്കെതിരെയുള്ള ഓപ്പറേഷന്‍ തൂഫാന്‍ വിജയിപ്പിക്കാനായി മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും സാംസ്‌കാരിക പ്രവര്‍ത്തകരും മത നേതാക്കളും പിന്തുണ പ്രഖ്യാപിച്ചത് സര്‍ക്കാര്‍ മറന്ന് പോവരുത്. മദ്യവും ലഹരി തന്നെയാണ്. രാസ ലഹരിക്കെതിരെ പ്രവര്‍ത്തിക്കുകയും മദ്യലഹരി വ്യാപിക്കുക്കുകയും ചെയ്യുന്നത് ശരിയല്ല. മദ്യം മയക്ക് മരുന്നുപയോഗത്തിലേക്ക് ആളുകളെ കൊണ്ടെത്തിക്കുമെന്നതുറപ്പാണ്. അതിനാല്‍ മദ്യമുള്‍പ്പെടെയുള്ള എല്ലാ ലഹരിക്കുമെതിരില്‍ ശക്തമായ തൂഫാന്‍ ആഞ്ഞടിക്കണം.
മദ്യം വ്യാപിക്കാന്‍ സഹായകമാവുന്ന ഏത് പ്രവര്‍ത്തനവും മനുഷ്യത്വ വിരുദ്ധമാണ്. എ.കെ. ആന്റണി സര്‍ക്കാര്‍ സംസ്ഥാനത്ത് ചാരായം നിരോധിച്ചതും ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ഓരോ വര്‍ഷവും പത്ത് ശതമാനം വീതം മദ്യഷാപ്പുകള്‍ അടച്ച് പൂട്ടിയതും ശക്തമായ ഇച്ഛാശക്തി കൊണ്ടാണെന്ന കാര്യം സതീശന്‍ സര്‍ക്കാര്‍ മറന്ന് പോവരുത്.
മദ്യത്തിനെതിരെ ശക്തമായി മുന്നറിയിപ്പ് നല്‍കിയ ഗാന്ധിജിയുടെ പിന്‍മുറക്കാരായ കോണ്‍ഗ്രസുകാര്‍ക്ക് മദ്യം വ്യാപിപ്പിക്കുന്ന തീരുമാനം പിന്‍വലിപ്പിക്കാനുള്ള ധാര്‍മ്മികമായ ബാധ്യതയുണ്ടെന്നും കെ. എന്‍. എം ഉപാദ്ധ്യന്‍ കൂടിയായ ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *