മലപ്പുറം: ഹേമചന്ദ്രൻ കൊലക്കേസിൽ ഒളിവിലായിരുന്ന യുവതി കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിലായി. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് പിടിയിലായത്. കേസിലെ ആറാം പ്രതിയായ ഇവർക്കെതിരെ നേരത്തെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. യുവതിയെ ഇന്നുതന്നെ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം.

കേസിൽ മറ്റ് പ്രതികൾ അറസ്റ്റിലായ സമയത്ത് യുവതി വിദേശത്തായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി യുവതിയോട് നാട്ടിലെത്താൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്വേഷണ സംഘത്തോട് പ്രതി സഹകരിച്ചിരുന്നില്ല. 2024 ഏപ്രിൽ ഒന്നിനാണ് ഹേമചന്ദ്രനെ കാണതായെന്ന പരാതി ലഭിക്കുന്നത്. ഹണിട്രാപ്പിലൂടെ പണം കൈക്കലാക്കി മുഖ്യ പ്രതിയിലേക്ക് ഹേമചന്ദ്രനെ എത്തിച്ചത് യുവതിയാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. യുവതിയും ഹേമചന്ദ്രനുമായുള്ള ഫോൺ സംഭാഷണങ്ങളും പൊലീസിന് ലഭിച്ചിരുന്നു.

സുൽത്താൻ ബത്തേരി സ്വദേശിയായ ഹേമചന്ദ്രനെ 2024 മാർച്ചിലാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. വയനാട് ചേരമ്പാടിയിലെ വനത്തിൽ നിന്ന് ജൂൺ 28നാണ് മൃതദേഹം കണ്ടെത്തിയത്. കള്ളപ്പണ ഇടപാടുകളും വാഹന മോഷണവും അടക്കമുള്ള വലിയ ഇടപാടുകൾ കൊലപാതകത്തിന് പിന്നിലുണ്ടെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. ക്രൂരമായ മർദ്ദനത്തിന് ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

Leave a Reply

Your email address will not be published. Required fields are marked *