തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി ശേഷാദ്രിനാഥനെ നിയമിച്ചതിനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി പി.എം നിയാസ് ആഭ്യന്തര മന്ത്രിയെ കണ്ടു. ശേഷാദ്രിനാഥിന് സംഘ്പരിവാറുമായി അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ സംഘ്പരിവാറിനെ അനുകൂലിച്ചുകൊണ്ട് പല പോസ്റ്റുകളും ഇട്ടിട്ടുണ്ടെന്നും നിയാസ് ആരോപിച്ചിരുന്നു. നിയമനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകണമെന്നും നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നിയാസ് മുഖ്യമന്ത്രിക്കും ഹൈക്കമാന്‍ഡിനും കത്തയച്ചു.

ശേഷാദ്രിനാഥന്‍ സോഷ്യല്‍ മീഡിയയില്‍ നിന്ന് പഴയ പോസ്റ്റുകള്‍ പിന്‍വലിച്ചു. അദ്ദേഹവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം അന്വേഷിക്കണം. അതെല്ലാം പരിശോധിച്ച് കെ.എം ഷാജിക്ക് നല്‍കണം. എനിക്ക് നല്‍കണ്ട, കെ.എം ഷാജിക്ക് നല്‍കട്ടെ. അങ്ങനെയെങ്കിലും വകുപ്പ് മന്ത്രിക്ക് കാര്യങ്ങള്‍ ബോധ്യപ്പെടട്ടെ. കണ്ണുള്ളവര്‍ എല്ലാം കാണുന്നുണ്ട്. എന്നാല്‍, കാണേണ്ടവര്‍ കാണുന്നില്ല. ആഭ്യന്തരമന്ത്രിക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് എന്റെ വിശ്വാസം. മുഖ്യമന്ത്രിയെ ഇന്ന് കാണാന്‍ ശ്രമിക്കുന്നുണ്ട്. ആഭ്യന്തരമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു. ശേഷാദ്രിനാഥന്റെ നിയമനം തല്‍ക്കാലത്തേക്ക് നിര്‍ത്തിവെച്ചിട്ടുണ്ടെന്നാണ് തനിക്ക് ലഭിച്ച വിവരമെന്നും നിയമനത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി തിരുത്തുമെന്നാണ് കരുതുന്നതെന്നും നിയാസ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *