കോഴിക്കോട്: മാസപ്പടിക്കേസിലെ ഇ.ഡി നടപടികളെ ശക്തമായി പ്രതിരോധിക്കുമെന്ന് സിപിഐഎം. സിപിഐഎമ്മിനെ കടന്നാക്രമിക്കാനാണ് ശ്രമമെന്നും അന്വേഷണം പി എ മുഹമ്മദ് റിയാസിലേക്ക് എത്തിക്കാനാണ് നീക്കമെന്നുമാണ് സിപിഐഎം വിലയിരുത്തല്‍. രാഷ്ട്രീയമായി വരുമ്പോള്‍ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും സിപിഐഎം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു.

കേരളത്തിലെ സിപിഐഎമ്മിനെതിരായി കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാന ഗവണ്‍മെന്റിന്റെ ഒത്താശയോടുകൂടി ഇഡി ഉള്‍പ്പടെയുള്ളവര്‍ കടുത്ത കടന്നാക്രമണമാണ് നടത്തുന്നത്. കോഴിക്കോട് തന്നെ ഒന്‍പത് പേരെ റിയാസുമായി പരിചയമുണ്ട് എന്നുള്ളതിന്റെ പേരില്‍ റെയ്ഡ് ചെയ്യുന്ന അവസ്ഥയാണുണ്ടായിട്ടുള്ളത്. ഞങ്ങള്‍ അതിനെതിരെ ശക്തിയായി പ്രതിഷേധിച്ചിട്ടുണ്ട്. ഇടതുപക്ഷത്തെ പ്രത്യേകിച്ച് സിപിഐഎമ്മിനെ കടന്നാക്രമിക്കാനാണ് പാര്‍ട്ടിയുമായി അടുത്ത ബന്ധമുള്ളവരെയെല്ലാം റെയ്ഡിന്റെ മറവില്‍ ഒരു പുകമറ സൃഷ്ടിച്ചുകൊണ്ട് പാര്‍ട്ടി വിരുദ്ധ മനസ് രൂപപ്പെടുത്താനുള്ള ശ്രമം നടത്തുകയാണ് അദ്ദേഹം പറഞ്ഞു.

മുഹമ്മദ് റിയാസിനെതിരായി കാര്യങ്ങള്‍ പറയാന്‍ വേണ്ടിയാണ് അവര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതില്‍ ഒരു വസ്തുതയുമില്ലെന്ന് എല്ലാവര്‍ക്കുമറിയാം. രാഷ്ട്രീയമായി വരുമ്പോള്‍ രാഷ്ട്രീയമായി നേരിടുക എന്നതാണ് നിലപാട്. വലിയ രീതിയിലുള്ള കൊള്ള ബിജെപിയും സംഘപരിവാര്‍ വിഭാഗങ്ങളും നട്തിക്കൊണ്ടിരിക്കുമ്പോഴും കേരളത്തിലുള്‍പ്പടെ നിലപാട് സ്വീകരിക്കാത്ത ഇഡി ഇപ്പോള്‍ പാര്‍ട്ടിക്കെതിരായി റെയ്ഡ് ഉള്‍പ്പടെ സംഘടിപ്പിക്കുകയാണ്. പാര്‍ട്ടി വിരുദ്ധ ശക്തിയുടെ പട്ടികയില്‍ ഒന്നാമത്തെ പേരായിട്ട് ഇഡി സ്ഥാനം നേടുകയാണ് അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *