കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ അന്വേഷണം മുന്‍മന്ത്രിയും എംഎല്‍എയുമായ മുഹമ്മദ് റിയാസിലേക്കും. റിയാസിന്റെ ബാങ്ക് അക്കൗണ്ടുകളും സ്വത്തുക്കളും കേന്ദ്രീകരിച്ചാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. സിഎംആര്‍എല്ലില്‍ നിന്ന് വീണയ്ക്ക് ലഭിച്ച പണം റിയാസിലേക്ക് എത്തിയിട്ടുണ്ടോ എന്നാണ് പരിശോധന.

സിഎംആര്‍എല്ലില്‍ നിന്ന് വീണയുടെ കമ്പനി കൈപ്പറ്റിയ 2.78 കോടിയുടെ വിനിയോഗത്തിന്റെ കാര്യത്തില്‍ വ്യക്തത വരുത്താനുള്ള അന്വേഷണമാണ് റിയാസിലേക്കും വ്യാപിപ്പിക്കുന്നത്. റിയാസിന്റെ വീട്ടില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ കാര്യമായ രേഖകളൊന്നും പരിശോധനയില്‍ ലഭിച്ചില്ലെന്നായിരുന്നു പുറത്തുവന്ന വിവരം.

കേസില്‍ വീണ ടിയെ രണ്ട് തവണ ഇ ഡി ചോദ്യം ചെയ്തിരുന്നു. രണ്ട് തവണയും ഒമ്പത് മണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം. രണ്ട് തവണ ചോദ്യം ചെയ്തിട്ടും വീണയുടെ മൊഴികളില്‍ വ്യക്തതയില്ലെന്ന് ഇ ഡി സംഘം പറയുന്നു. 2.78 കോടി രൂപയുടെ വിനിയോഗത്തില്‍ അടക്കം വ്യക്തത വന്നിട്ടില്ല. സിഎംആര്‍എല്‍ ഉന്നതരുടെ മൊഴികളും വീണയുടെ മൊഴികളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്നുമാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *