വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി കൈമാറ്റം നിയമവിരുദ്ധമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ. സർക്കാരിന്റെ അനുമതിയില്ലാതെ തന്നെ വിദേശ നിക്ഷേപത്തിന് നീക്കം നടന്നു. അദാനി ഗ്രൂപ്പിന് ആ ധൈര്യം എവിടുന്ന് കിട്ടിയെന്നും മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു. തുറമുഖ വകുപ്പ് മുഖ്യമന്ത്രിയുടെ കയ്യിലാണ്. സാധാരണ നിലയിൽ സംഭവിക്കാൻ പാടില്ലാത്തത് എന്തോ സംഭവിച്ചു എന്നാണ് സംശയമുയരുന്നതെന്നും പിണറായി വിജയൻ പറഞ്ഞു.
ഉടമസ്ഥാവകാശ കൈമാറ്റത്തിൽ സർക്കാർ നിലപാട് വ്യക്തമാക്കണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു. സർക്കാർ അറിഞ്ഞാണോ തീരുമാനമെന്ന് അദേഹം ചോദിച്ചു. അദാനി സർക്കാരിനെ അറിയിച്ചു എന്നാണ് പറഞ്ഞത്. അപ്പോൾ പിന്നെ എന്തിനാണ് രഹസ്യമാക്കി വച്ചത്. ജൂൺ 29 തന്നെ കരാർ ഒപ്പിട്ടു കഴിഞ്ഞു. അദാനി പോർട്ട് സെബിക്ക് കൊടുത്ത അപേക്ഷയിൽ ഇത് വ്യക്തമാണെന്ന് പിണറായി വിജയൻ പറഞ്ഞു. സർക്കാരിന്റെ അനുമതിയില്ലാതെ എങ്ങനെ നീക്കം നടന്നുവെന്നും അവർക്ക് ആ ധൈര്യം എവിടുന്ന് കിട്ടിയെന്നും അദേഹം ചോദിച്ചു.
വിഴിഞ്ഞത്തിനെ ബഹുരാഷ്ട്ര കമ്പനിക്ക് വിൽക്കുന്നതിൻ്റെ ആദ്യ പടിയാണിതെന്ന് പിണറായി വിജയൻ ആരോപിച്ചു. വിഴിഞ്ഞം ഓഹരി കൈമാറ്റം സംസ്ഥാനത്തിന്റെ താത്പര്യത്തിന് വിരുദ്ധമാണ്. എംഎസ് സിയുടെ കുത്തകയായി വിഴിഞ്ഞം മാറും. മറ്റ് കമ്പനികൾക്ക് വരാൻ കഴിയാതാകും. അത് സർക്കാരിന് നഷ്ടം ഉണ്ടാക്കും. അദാനി ഗ്രൂപ്പിൻ്റ താൽപര്യത്തിന് വഴങ്ങാൻ പാടില്ലെന്നും കരാർ അനുസരിച്ച് കാര്യങ്ങൾ നടക്കണമെന്നും പിണറായി വിജയൻ പറഞ്ഞു.
