തിരുവനന്തപുരം: ഓണപ്പരീക്ഷ മുന്നിലെത്തിയപ്പോള്‍ സ്‌കൂളില്‍ അധ്യയനം മുടങ്ങുമെന്ന് ആശങ്ക നിലനില്‍ക്കുന്നതിനിടെ സെന്‍സസ് ജോലിക്ക് നിയോഗിക്കപ്പെട്ട അധ്യാപകരുടെ ഡ്യൂട്ടിയില്‍ ഇളവ് അനുവദിച്ചുള്ള പൊതു ഭരണവകുപ്പിന്റെ ഉത്തരവിലും ആശയകുഴപ്പം. അധ്യാപനം മുടങ്ങാതെ സെന്‍സസ് ജോലി പൂര്‍ത്തിയാക്കണമെന്നാണ് വിദ്യാഭ്യാസ വകുപ്പും പൊതുഭരണ വകുപ്പും നിര്‍ദേശിക്കുന്നത്. ഓണപ്പരീക്ഷ അടുത്തിരിക്കെ പഠനം മുടങ്ങിയാല്‍ അത് വിവാദമാകുമെന്ന് സര്‍ക്കാര്‍ ഭയക്കുന്നു. സെന്‍സസ് ഡ്യൂട്ടിയില്‍ ഭൂരിഭാഗവും അധ്യാപകരാണ്.

അധ്യയനത്തെ ബാധിക്കാത്ത ശനി, ഞായര്‍ ദിവസങ്ങളില്‍ സെന്‍സസ് ഡ്യൂട്ടി ചെയ്യണമെന്നും അതിനുപകരം ഒക്ടോബറിനകം 8 ദിവസം അവധി അനുവദിക്കാമെന്നുമായിരുന്നു കഴിഞ്ഞമാസം 30ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഇറക്കിയ സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്. സര്‍ക്കുലര്‍ ചര്‍ച്ചയായതോടെ ഡ്യൂട്ടി അവധി നല്‍കി അധ്യാപകരെ സെന്‍സസ് ജോലിക്ക് വിടാന്‍ പൊതുഭരണം ഉത്തരവിറക്കി. ഇതോടെ പ്രതിസന്ധി രൂക്ഷമായി.

സര്‍ക്കുലര്‍ പ്രകാരം അധ്യാപകര്‍ സ്‌കൂളില്‍ വരാതിരുന്നാല്‍ അധ്യാപനം മുടങ്ങും. ഓണപ്പരീക്ഷ എത്താറായപ്പോള്‍ അധ്യാപകന്‍ ഇല്ലെങ്കില്‍ അത് പഠനത്തെ ബാധിക്കും. ദേശീയ സെന്‍സസിന്റെ ഒന്നാംഘട്ടമാണ് നിലവില്‍ നടക്കുന്നത്. ഭവന സെന്‍സസ് ആണ് ഈ മാസം 30 വരെ നടക്കുക. 61,282 എന്യൂമറേറ്റര്‍മാരേയും 10,189 സൂപ്പര്‍വൈസര്‍മാരെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *