മഴക്കാലം ആരംഭിച്ചതോടെ വയനാട് ടൗൺഷിപ്പിലെ റോഡുകളിൽ ചെളിനിറഞ്ഞു. വീടുകളുടെ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ വലിയ ഭാരമുള്ള വാഹനങ്ങൾ അടക്കം ഇതിലൂടെ കടന്നു പോകുന്നുണ്ട്. അതിനിടെയാണ് ഇപ്പോൾ റോഡുകളിൽ മുഴുവനായും ചെളി നിറഞ്ഞിരിക്കുന്നത്. സർക്കാർ ടൗൺഷിപ്പിലെ നാലാം സോണിലാണ് റോഡുകളിൽ ചെളി നിറഞ്ഞത്. ഇതുകൊണ്ട് വീടുകളുടെ നിർമാണം പൂർത്തിയാകുന്നില്ല എന്ന ചോദ്യവും നിലവിൽ ഉയരുന്നുണ്ട്. ടൗൺഷിപ്പ് ഉദ്ഘാടനത്തിന് മുൻപ് 2000 ത്തോളം തൊഴിലാളികൾ ഉണ്ടായിരുന്ന ഇടത്ത് ഇപ്പോൾ 800 പേരാണ് പണിയെടുക്കാനായി ഉള്ളത്.
അതിനിടെ ടൗൺഷിപ്പ് നിർമാണത്തിന്റെ മേൽനോട്ട ചുമതലയുള്ള കിഫ്കോൺ ഉദ്യോഗസ്ഥരെ കിഫ്ബി തിരിച്ചു വിളിച്ചു.സർക്കാർ ടൗൺഷിപ്പ് നിർമ്മാണത്തിന്റെ മേൽനോട്ട ചുമതല വഹിക്കുന്ന നാല് ഉദ്യോഗസ്ഥരെയാണ് തിരിച്ചുവിളിച്ചത്. കിഫ്ബിയിലെ കരാർ ജീവനക്കാരുടെ കാലാവധി കഴിഞ്ഞതിന് പിന്നാലെയാണ് നീക്കം. ഇതോടെ ടൗൺഷിപ്പ് നിർമ്മാണം വീണ്ടും പ്രതിസന്ധിയിൽ ആകാൻ സാധ്യതയുണ്ട്.
