മാവൂർ: കോഴിക്കോട് മെഡിക്കൽ കോളേജിന്റെ സബ് സെന്ററായി പ്രവർത്തിക്കുന്ന ചെറൂപ്പ ഹെൽത്ത് സെന്ററിനെ (എം.സി.എച്ച് യൂണിറ്റ്) സമഗ്രമായി വികസിപ്പിക്കുന്നതിന് മാസ്റ്റർ പ്ലാൻ ഉടൻ തയ്യാറാക്കുമെന്നും, പൊതുജനങ്ങൾക്ക് എല്ലാ സൗകര്യങ്ങളോടും കൂടി ചികിത്സ ലഭ്യമാകുന്ന ആധുനിക സാമൂഹികാരോഗ്യ കേന്ദ്രമായി ആശുപത്രിയെ ഉയർത്തുമെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ പ്രഖ്യാപിച്ചു.

കുന്ദമംഗലം എം.എൽ.എ എം.എ. റസാഖ് മാസ്റ്റർ നിയമസഭയിൽ വിഷയം സബ്മിഷനിലൂടെ ഉന്നയിച്ചതിനെ തുടർന്നാണ് മന്ത്രി ആശുപത്രി സന്ദർശിച്ച് വികസന സാധ്യതകൾ നേരിട്ട് വിലയിരുത്തിയത്. എം.കെ. രാഘവൻ എം.പിയോടും എം.എ. റസാഖ് മാസ്റ്റർ എം.എൽ.എയോടും മെഡിക്കൽ കോളേജ് ഉന്നത ഉദ്യോഗസ്ഥരോടും ഒപ്പമായിരുന്നു മന്ത്രിയുടെ സന്ദർശനം.

“ചെറൂപ്പ ആശുപത്രിക്കായി എത്രയും വേഗം സമഗ്ര മാസ്റ്റർ പ്ലാൻ തയ്യാറാക്കും. ഇതിനായി കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതരുമായി പ്രാഥമിക ചർച്ചകൾ നടത്തിയിട്ടുണ്ട്. എം.പി., എം.എൽ.എമാരുടെ സി.എസ്.ആർ ഫണ്ടുകൾ ഉൾപ്പെടെയുള്ള സാധ്യതകൾ പ്രയോജനപ്പെടുത്തി മൂന്ന് വർഷത്തിനകം പദ്ധതി യാഥാർഥ്യമാക്കുകയാണ് ലക്ഷ്യം. ആവശ്യമായ കെട്ടിട സൗകര്യങ്ങൾ പൂർത്തിയായാൽ ആശുപത്രിയുടെ തുടർ പ്രവർത്തനങ്ങൾ സർക്കാർ ഏറ്റെടുക്കാൻ സന്നദ്ധമാണ്,” മന്ത്രി പറഞ്ഞു.

നിലവിൽ ശോചനീയാവസ്ഥയിലുള്ള ചെറൂപ്പ ആശുപത്രിയെ ഏകദേശം 50 കോടി രൂപ ചെലവിൽ ആധുനിക നിലവാരത്തിലേക്ക് ഉയർത്തുന്ന മാസ്റ്റർ പ്ലാനാണ് തയ്യാറാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് സർക്കാർ ആശുപത്രികളെ കൂടുതൽ ശക്തിപ്പെടുത്തുകയെന്നതാണ് സർക്കാരിന്റെ നയമെന്നും, രോഗികളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ മെച്ചപ്പെട്ട ചികിത്സാ സൗകര്യങ്ങൾ ഒരുക്കാൻ സി.എസ്.ആർ ഫണ്ടുകൾ ഉൾപ്പെടെയുള്ള എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തിൽ അധ്യക്ഷത വഹിച്ച എം.എ. റസാഖ് മാസ്റ്റർ എം.എൽ.എ, നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ആശുപത്രി സന്ദർശിച്ചപ്പോൾ ഇവിടുത്തെ പരിതാപകരമായ അവസ്ഥ നേരിട്ട് കണ്ടറിഞ്ഞിരുന്നുവെന്ന് പറഞ്ഞു. വിജയിച്ചാൽ ആശുപത്രിയുടെ സമഗ്ര വികസനം ഉറപ്പാക്കുമെന്ന ജനങ്ങൾക്ക് നൽകിയ വാഗ്ദാനത്തിന്റെ ഭാഗമായാണ് വിഷയം കുന്ദമംഗലത്തിന്റെ വികസന മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തുകയും തുടർന്ന് നിയമസഭയിൽ ശക്തമായി ഉന്നയിക്കുകയും ചെയ്തതെന്ന് അദ്ദേഹം വ്യക്തമാക്കി. അതിന്റെ ഫലമായാണ് സർക്കാർ വിഷയത്തിൽ അതിവേഗ നടപടികൾ സ്വീകരിക്കുന്നതെന്നും എം.എൽ.എ പറഞ്ഞു.

കോഴിക്കോട് മെഡിക്കൽ കോളേജിലെ രോഗികളുടെ അമിത തിരക്ക് കുറയ്ക്കുന്നതിനും, മാവൂർ ഉൾപ്പെടെ കോഴിക്കോട്-മലപ്പുറം ജില്ലകളിലെ പതിനാലോളം പഞ്ചായത്തുകളിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ആരോഗ്യ സേവനം ഉറപ്പാക്കുന്നതിനും ചെറൂപ്പ ആശുപത്രിയുടെ വികസനം നിർണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ എം.കെ. രാഘവൻ എം.പി. മുഖ്യാതിഥിയായി. മലബാർ ഗ്രൂപ്പ് ചെയർമാനും ജീവകാരുണ്യ പ്രവർത്തകനുമായ എം.പി. അഹമ്മദ് വിശിഷ്ടാതിഥിയായി. മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ. സജിത്ത് കുമാർ, സൂപ്രണ്ട് ഡോ. എം.പി. ശ്രീജയൻ, ഡി.എം.ഒ ഇൻചാർജ് ഡോ. രാജേഷ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അഫ്സൽ, മുൻ എം.എൽ.എ യു.സി. രാമൻ, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഫസീല, വൈസ് പ്രസിഡന്റ് വിനോദ് പടനിലം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാരായ ബവിത വിനോദ്, എ.കെ. ഷൗക്കത്തലി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ടി. ഉമ്മർ മാസ്റ്റർ, വളപ്പിൽ റസാഖ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ സി. മുനീറത്ത്, എം.കെ. നദീറ, മാവൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. കൃഷ്ണൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാരായ ഉമാദേവി കുഴിപ്പള്ളി, എൻ.പി. അഹമ്മദ്, ഗീതാമണി, വാർഡ് അംഗം എ.എം. ശ്രീജ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *