തിരുവനന്തപുരം: നടി ശ്വേതമേനോന്‍ ദേശീയവാദിയും മോദി ഭക്തയുമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്.സുരേഷ്. എന്നാല്‍ ബിജെപിക്കാരിയല്ല. സിനിമ മേഖലയില്‍ ബിജെപി ഇടപെടുന്നുവെന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇടനിലക്കാരെ വെച്ച് കോടികള്‍ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാര്‍ട്ടിക്ക് ഇല്ല. സിനിമയില്‍ നിന്നിരുന്നെങ്കില്‍ സുരേഷ് ഗോപിക്ക് കോടികള്‍ കിട്ടിയേനെ. പക്ഷേ ദേശീയതയില്‍ വിശ്വസിക്കുന്നത് കൊണ്ടാണ് സുരേഷ് ഗോപി ബിജെപിയില്‍ വന്നത്. ഇന്നസെന്റ് അമ്മ പ്രസിഡന്റ് ആയപ്പോള്‍ ബിജെപി പറഞ്ഞിരുന്നില്ല സിപിഎം അമ്മ പിടിച്ചെടുക്കാന്‍ ശ്രമിക്കുകയാണെന്ന്. രമേഷ് പിഷാരടി അഡ്‌ഹോക്ക് കമ്മിറ്റിയുടെ തലവനായി വന്നപ്പോഴും ബിജെപി കോണ്‍ഗ്രസിനെതിരെ ആരോപണം ഉന്നയിച്ചില്ല. തങ്ങള്‍ മാന്യത പാലിച്ചിട്ടുണ്ടെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു.

‘അമ്മ’യില്‍ വര്‍ഗീയ ധ്രുവീകരണത്തിന് ശ്വേതാ മേനോന്‍ ശ്രമിച്ചെന്നും ബിജെപി അജണ്ട നടപ്പിലാക്കാന്‍ നോക്കിയെന്നും ഇന്നലെ മാലാ പാര്‍വതി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. വര്‍ഗീയ ധ്രുവീകരണം നടത്താന്‍ ശ്വേത ശ്രമിച്ചു എന്നത് ആരോപണം അല്ല അനുഭവമാണെന്ന് പറഞ്ഞ മാലാ പാര്‍വതി ബിജെപി മുന്‍ കൗണ്‍സിലര്‍ പത്മജയുടെ അഭിമുഖം എടുത്ത് കാണിച്ചു. അന്‍സിബയെ പുറത്താക്കാനാണ് ഭരണസമിതി ശ്രമിച്ചത്. ബാബുരാജ് ഉന്നയിച്ച ആരോപണത്തില്‍ നിന്ന് ഇറങ്ങി ഓടിയത് എന്തിനാണ്? അപെക്സ് ബോഡിക്ക് തീരുമാനം എടുക്കാം എന്നാണ് ‘അമ്മ’യുടെ നിയമം. അങ്ങനെ ജനറല്‍ ബോഡി തീരുമാനിച്ച കണ്‍വീനറെ ആണ് ഇന്നലെ നാണംകെടുത്തി പടിയിറക്കിയതെന്നും മാലാ പാര്‍വതി വിമര്‍ശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *