കോഴിക്കോട്: യുഡിഎഫ് സർക്കാരിനും മുഖ്യമന്ത്രി വി ഡി സതീശനുമെതിരെ കടുത്ത രാഷ്ട്രീയ വിമർശനവുമായി മുൻ മന്ത്രിയും നിലവിൽ എംഎൽഎയുമായ പി എ മുഹമ്മദ് റിയാസ് രംഗത്ത്. അധികാരത്തിൽ വന്നത് മുതൽ തിരുത്തലുകളുടെ ഘോഷയാത്രയാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും, ദിവസം രണ്ട് തവണ വീതമാണ് സർക്കാർ തീരുമാനങ്ങൾ തിരുത്തുന്നതെന്നും അദ്ദേഹം പരിഹസിച്ചു.

ഇങ്ങനെ തിരുത്താൻ വേണ്ടി മാത്രമാണോ സർക്കാർ നിരന്തരം തെറ്റായ തീരുമാനങ്ങൾ എടുക്കുന്നതെന്ന് ചോദിച്ച റിയാസ്, കഴിഞ്ഞ പത്ത് വർഷമായി മുടക്കമില്ലാതെ നൽകിവന്ന പ്രവാസി പെൻഷൻ നിലവിൽ പിടിച്ചുവെച്ചിരിക്കുന്നത് എന്തിനാണെന്നും, ഒരുപാട് തെറ്റുകൾ തിരുത്തിയ സർക്കാർ ഈ തെറ്റ് ഇനി എന്നാണ് തിരുത്തുകയെന്നും ചോദിച്ചു.

ഹൈക്കോടതിയിലെ പ്ലീഡർ നിയമനത്തിലും മുഹമ്മദ് റിയാസ് രൂക്ഷ വിമർശനം ഉന്നയിച്ചു. എബിവിപി നേതാവിനെയാണ് ഹൈക്കോടതി പ്ലീഡർ പട്ടികയിൽ ഉൾപ്പെടുത്തിയതെന്നും ഞെട്ടിക്കുന്ന വിവരം ആണ് പുറത്തു വരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ വകുപ്പാണ് ചുമതലയിലുള്ളത്. ബിജെപി പ്രവർത്തകനായ ആർഎസ്എസ് കൊലക്കേസ് വാദിക്കുന്ന വ്യക്തി എങ്ങനെ ലിസ്റ്റിൽ വന്നു എന്നും അദ്ദേഹം ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *