മാനസിക രോഗത്തിന് ചികിത്സിച്ചതിലെ പകയെന്ന് പോലീസ്
കോഴിക്കോട്: പാളയത്ത് ഒറ്റമുറി വീട്ടിൽ ബിജുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധുവായ 22-കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് ആദ്യദിനം തന്നെയാണ് പ്രതി പോലീസിന്റെ വലയിലാകുന്നത്. നേരത്തെ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച പ്രതിയെ ബിജുവും മറ്റ് ബന്ധുക്കളും ചേർന്ന് ബലമായി ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയിരുന്നു.
ഇതിലുള്ള പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി പോലീസിന് മൊഴി നൽകി. പ്രതി കൊല്ലപ്പെട്ട ബിജുവിന്റെ സംസ്കാര ചടങ്ങുകളിലും പങ്കെടുത്തിരുന്നു. പ്രതിയുടെ കയ്യിൽ മുറിപ്പാടുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട് കഴിഞ്ഞ ദിവസമാണ് ബിജുവിനെ പാളയത്തെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ബിജുവിന്റെ ശരീരത്തിൽ ആകെ 45 മുറിവുകളുണ്ടായിരുന്നു. അതിൽ 18-ഓളം കുത്തുകൾ കഴുത്തിന് മുൻപിലും പിൻഭാഗത്തുമായാണ് ഏറ്റിട്ടുള്ളത്. അടുക്കളയിൽ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നാണ് നിഗമനം. പ്രതിയെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.
