ന്യൂഡല്‍ഹി: വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ തുടര്‍ന്ന് അടച്ചിട്ട ഡല്‍ഹിയിലെ മെട്രോ സ്റ്റേഷനുകള്‍, പ്രത്യേകിച്ചും സുപ്രിംകോടതി മെട്രോ സ്റ്റേഷന്‍, ഉച്ചയോടെ തുറക്കുകയോ അല്ലെങ്കില്‍ യാത്രക്കാര്‍ക്ക് ബദല്‍ സംവിധാനം ഒരുക്കയോ ചെയ്യണമെന്ന് സുപ്രിംകോടതിയുടെ താക്കീത്. ഉച്ചയ്ക്ക് മുന്‍പായി ഇക്കാര്യത്തില്‍ കൃത്യമായൊരു പരിഹാരം ഉണ്ടായില്ലെങ്കില്‍ കോടതിക്ക് ജുഡീഷ്യല്‍ ഇടപെടല്‍ നടത്തേണ്ടി വരുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് വ്യക്തമാക്കി.

വിവിധ വിഷയങ്ങള്‍ ഉന്നയിച്ചുള്ള വിദ്യാര്‍ഥി പ്രക്ഷോഭങ്ങളെ തുടര്‍ന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ സുപ്രിംകോടതി മെട്രോ സ്റ്റേഷന്‍ ഉള്‍പ്പെടെ പതിനാറോളം സ്റ്റേഷനുകളാണ് അടച്ചിട്ടിരുന്നത്. ഇതോടെ സുപ്രിംകോടതിയിലെത്തുന്ന അഭിഭാഷകര്‍ക്കും കോടതി ജീവനക്കാര്‍ക്കും കക്ഷികള്‍ക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കപ്പെട്ടത്.

തുടര്‍ന്ന് ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് വികാസ് സിങ് ആണ് ഈ വിഷയം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത്. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ പൂര്‍ണമായി സ്റ്റേഷന്‍ അടച്ചിടുന്നതിന് പകരം, സാധുവായ പ്രോക്‌സിമിറ്റി കാര്‍ഡുകളോ സുപ്രിംകോടതിയുടെ ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡുകളോ ഉള്ള അഭിഭാഷകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും കൃത്യമായ പരിശോധനകള്‍ക്ക് ശേഷം സ്റ്റേഷന്‍ എക്‌സിറ്റ് ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന് അദ്ദേഹം കോടതിയോട് അഭ്യര്‍ത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *