യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ വയനാട് പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ വേഗം കുറഞ്ഞെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. യുഡിഎഫ് അധികാരമേറ്റ് 70 ദിവസം പിന്നിട്ടിട്ടും വാര്‍പ്പ് പൂര്‍ത്തിയാക്കിയത് 9 വീടുകളുടേത് മാത്രമാണെന്ന് പിണറായി വിജയന്‍ ചൂണ്ടിക്കാണിച്ചു. അനാവശ്യ സ്ഥലം മാറ്റവും ഏകോപനം ഇല്ലായ്മയും പുനരധിവാസ പദ്ധതിയെ ബാധിച്ചെന്ന് പിണറായി വിജയന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ്

ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും മഹാദുരന്തം കേരളത്തെ കണ്ണീരിലാഴ്ത്തിയിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം തികയുകയാണ്. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ സ്മരണയ്ക്കു മുന്നില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് ഇന്നും പൂര്‍ണമായ പുനരധിവാസത്തിനായി കാത്തിരിക്കുന്ന ഓരോ കുടുംബത്തിന്റെയും ദുഃഖത്തില്‍ പങ്കുചേരുന്നു.

ദുരന്തബാധിതരെ ഒരിക്കലും ഒറ്റയ്ക്കാക്കില്ലെന്ന ഉറച്ച നിലപാടോടെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ടൗണ്‍ഷിപ്പ് പദ്ധതി അതിവേഗം മുന്നോട്ടുകൊണ്ടുപോയത്. അധികാരമൊഴിയുമ്പോള്‍ 410 വീടുകളില്‍ 308 വീടുകളുടെയും വാര്‍പ്പ് പൂര്‍ത്തിയാക്കിയിരുന്നു. ആദ്യഘട്ടത്തില്‍ 178 കുടുംബങ്ങള്‍ക്ക് വീടുകള്‍ കൈമാറുകയും ചെയ്തു.

എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ വേഗം ഗണ്യമായി കുറഞ്ഞു. അധികാരമേറ്റ് 70 ദിവസം പിന്നിട്ടിട്ടും പൂര്‍ത്തിയാക്കിയത് വെറും ഒമ്പത് വീടുകളുടെ വാര്‍പ്പ് മാത്രമാണ്. നിര്‍ണായക ചുമതലകളിലുണ്ടായ അനാവശ്യ സ്ഥലംമാറ്റങ്ങളും ഏകോപനക്കുറവും പദ്ധതിയെ പ്രതികൂലമായി ബാധിച്ചു.

ഇനിയും 149 കുടുംബങ്ങള്‍ സ്വന്തം വീടിനായി കാത്തിരിക്കുകയാണ്. ദുരന്തത്തില്‍ സര്‍വസ്വവും നഷ്ടപ്പെട്ട മനുഷ്യരെ ഇനിയും കാത്തിരിപ്പിക്കാനാവില്ല. ടൗണ്‍ഷിപ്പ് നിര്‍മ്മാണം യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കി എല്ലാ ദുരന്തബാധിതര്‍ക്കും എത്രയും വേഗം സുരക്ഷിതമായ വീട് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *