മലപ്പുറം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിക്കുള്ളിലെ വീഴ്ചകള്‍ തുറന്നുസമ്മതിച്ച് സിപിഎം നേതാവും മുന്‍ സ്പീക്കറുമായ എ.എന്‍ ഷംസീര്‍. മലപ്പുറം കാളികാവില്‍ നടന്ന കുഞ്ഞാലി രക്തസാക്ഷി ദിനാചരണ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു ഷംസീറിന്റെ ഈ സ്വയം വിമര്‍ശനം. തോല്‍വിയുടെ കാരണങ്ങള്‍ ഓരോന്നായി അക്കമിട്ട് നിരത്തിയ അദ്ദേഹം, പാര്‍ട്ടിക്ക് സംഭവിച്ച പാളിച്ചകള്‍ പരസ്യമായി സമ്മതിച്ചു.

തെരഞ്ഞെടുപ്പിലെ പരാജയത്തിന് പ്രധാന കാരണമായി ഷംസീര്‍ ചൂണ്ടിക്കാട്ടിയത് സ്ഥാനാര്‍ഥി നിര്‍ണയത്തിലെ പിഴവുകളാണ്. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളായ പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാര്‍ഥി നിര്‍ണയം പാളിപ്പോയെന്ന് അദ്ദേഹം വ്യക്തമാക്കി. ഇത് തെരഞ്ഞെടുപ്പ് ഫലത്തെ കാര്യമായി ബാധിച്ചു.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ മലപ്പുറത്തിനെതിരെ ശക്തമായ ആക്ഷേപം ഉന്നയിച്ചപ്പോള്‍ അതിനെ പ്രതിരോധിക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ചയുണ്ടായെന്നും ഷംസീര്‍ പറഞ്ഞു. പ്രതിരോധ പ്രസ്താവനകള്‍ ഇറക്കിയെങ്കിലും അതിന് വേണ്ടത്ര ‘ഊക്ക്’ ഉണ്ടായിരുന്നില്ല.

കൂടാതെ, അയ്യപ്പ സംഗമം സര്‍ക്കാരാണ് നടത്തിയതെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ തിരിച്ചടിയായി. അയ്യപ്പ സംഗമത്തില്‍ ഒരു കാരണവശാലും യോഗി ആദിത്യനാഥിന്റെ സന്ദേശം വായിക്കാന്‍ പാടില്ലായിരുന്നുവെന്നും അത് വളരെ പ്രതികൂലമായി ബാധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത്തരം വിമര്‍ശനങ്ങള്‍ പരസ്യമായി ഉന്നയിക്കാന്‍ കുഞ്ഞാലിയുടെ പാര്‍ട്ടിക്കല്ലാതെ മറ്റാര്‍ക്കാണ് സാധിക്കുക എന്നും ഷംസീര്‍ ചോദിച്ചു.

തുടര്‍ച്ചയായ മൂന്നാം ഭരണമെന്ന പ്രതീക്ഷയിലായിരുന്നു പാര്‍ട്ടി. വോട്ടെണ്ണല്‍ തുടങ്ങി പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയ ആദ്യ ഘട്ടത്തില്‍ വിജയിക്കുമെന്ന ആഹ്ലാദത്തിലായിരുന്നു എല്ലാവരും. എന്നാല്‍ മറ്റു വോട്ടുകള്‍ എണ്ണിത്തുടങ്ങിയതോടെ നില നേരെ താഴേക്ക് പോകുന്ന സാഹചര്യമാണുണ്ടായത്. ഒരിക്കലും പ്രതീക്ഷിക്കാത്ത വല്ലാത്തൊരു തോല്‍വിയാണ് പാര്‍ട്ടിക്ക് ഏറ്റുവാങ്ങേണ്ടി വന്നത്. എങ്കിലും, ഈ തോല്‍വി ഉള്‍ക്കൊണ്ട് പാര്‍ട്ടി ശക്തമായി തന്നെ ഇനിയും തിരിച്ചുവരുമെന്നും എ.എന്‍ ഷംസീര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *