ന്യൂ ഡൽഹി: പ്രളയ ബാധിത സംസ്ഥാനങ്ങൾക്ക് സ്റ്റേറ്റ് ഡിസാസ്റ്റർ റെസ്‌പോൺസ് ഫണ്ടിൽ നിന്ന് 2117.85 കോടി രൂപ കേന്ദ്ര സർക്കാർ മുൻകൂട്ടി അനുവദിച്ചു. അരുണാചൽ പ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളിലെ പ്രളയ, മണ്ണിടിച്ചിൽ സാഹചര്യങ്ങൾ വിലയിരുത്താൻ പ്രത്യേക മന്ത്രിതല സമിതിയെയും നിയോഗിച്ചിട്ടുണ്ട്. എന്നാൽ, ഈ ധനസഹായ പട്ടികയിൽ കേരളം ഉൾപ്പെട്ടിട്ടില്ല.
അതേസമയം, കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മിന്നൽ പ്രളയത്തിലും കനത്ത മഴക്കെടുതിയിലും കേരളം ഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. സംസ്ഥാനത്ത് ഇതുവരെ എട്ട് മരണം സ്ഥിരീകരിക്കുകയും എട്ട് പേരെ കാണാതാവുകയും ചെയ്തു. 13 പേർ പരിക്കേറ്റ് ചികിത്സയിലാണ്. ശക്തമായ കാറ്റിലും മഴയിലും 27 വീടുകൾ പൂർണ്ണമായും 196 വീടുകൾ ഭാഗികമായും തകർന്നു.
സംസ്ഥാനത്താകെ 209 ദുരിതാശ്വാസ ക്യാമ്പുകളിലായി 5792 പേരെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മഴക്കെടുതി ഏറ്റവും കൂടുതൽ ബാധിച്ച പത്തനംതിട്ടയിൽ മാത്രം 1600 ആളുകളാണ് ഇന്നലെ ക്യാമ്പുകളിൽ കഴിഞ്ഞത്. റാന്നി ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങിയിട്ടുണ്ടെങ്കിലും ചെളിമൂടിക്കിടക്കുന്ന ഇടങ്ങൾ വൃത്തിയാക്കാനും ജനങ്ങളുടെ നഷ്ടങ്ങൾക്ക് പരിഹാരം കാണാനും സർക്കാർ സംവിധാനങ്ങൾ വേണ്ടത്ര രീതിയിൽ പ്രവർത്തിക്കുന്നില്ലെന്ന വ്യാപകമായ വിമർശനം ഉയരുന്നുണ്ട്.
