പാലക്കാട് മമ്പറത്ത് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത് നെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി. പ്രതികൾ കടന്നത് തൃശൂർ ഭാഗത്തേക്കാണെന്നാണ് പൊലീസ് നിഗമനം. തിങ്കളാഴ്ച രാവിലെ 9 മണിയോടെ ഭാര്യയോടൊപ്പം ബൈക്കിൽ വരികയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഇന്നലെ രാത്രി പാലക്കാട് എസ്പിയുടെ നേതൃത്വത്തിൽ അന്വേഷണ ഉദ്യോഗസ്ഥരുടെ യോഗം ചേർന്നു. എട്ടു സംഘങ്ങൾ ആയി തിരിഞ്ഞാണ് അന്വേഷണം. പ്രതികൾ സഞ്ചരിച്ച വാഹനം വാളയാർ തൃശ്ശൂർ ഹൈവേയിൽ പ്രവേശിച്ചെന്ന് വ്യക്തമായതിനാൽ ഹൈവേ കേന്ദ്രീകരിച്ച് കൂടുതൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കുന്നുണ്ട്.

പ്രതികൾ ഉപയോ​ഗിച്ച കാറിൻറെ ഉടമയെ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. കഴിഞ്ഞ വർഷം സഞ്ജിത്തിനെ ആക്രമിച്ച കേസിലെ പ്രതികളായ എസ്ഡിപിഐ പ്രവർത്തകരെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. കുറച്ച് മാസങ്ങൾക്ക് മുമ്പ് എസ്ഡിപിഐ പ്രവർത്തകൻ ആർഎസ്എസ് പ്രവർത്തകനെ ആക്രമിച്ചതിന് പ്രതികാരമായി എസ്ഡിപിഐ പ്രവർത്തകനെ ആർഎസ്എസുകാർ വെട്ടിയിരുന്നു. അതിന്റെ തുടർച്ചയാണ് ഈ സംഭവം എന്നാണ് പൊലീസ് സംശയിക്കുന്നത്.പ്രതികൾ കൊലയ്‌ക്കെത്തിയത് വെള്ള നിറത്തിലുള്ള മാരുതി 800 കാറിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കാറ് കണ്ടെത്താനും നീക്കം ആരംഭിച്ചു.

മരണ കാരണം തലയിലേറ്റ വെട്ടെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനം. തലയിൽ മാത്രം ആറുവെട്ടുകളടക്കം ശരീരത്തിൽ മുപ്പതോളം വെട്ടുകളാണുള്ളതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. മൃതദേഹവുമായി ആർഎസ്എസ് പ്രവർത്തകർ ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിലേക്ക് വിലാപയാത്ര നടത്തി.

Leave a Reply

Your email address will not be published. Required fields are marked *