തിരുവനന്തപുരം: മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തില്‍ എത്തിക്കുന്നതിന്റെ പേരില്‍ നടന്നത് വന്‍ തട്ടിപ്പ്. കായിക വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍. സ്‌പോണ്‍സറെ തിരഞ്ഞെടുത്തത്തില്‍ സര്‍ക്കാര്‍ ചട്ടങ്ങള്‍ പാലിച്ചില്ല. റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിക്ക് വേണ്ടി സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്തു. സുതാര്യമല്ലാതെയാണ് സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടന്നത്. അര്‍ജന്റീന ടീം വരുമെന്ന സ്‌പോണ്‍സറുടെ വാഗ്ദാനം ആധികാരിക രേഖകളില്ലാതെയെന്നും കായിക വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറിയുടെ അന്വേഷണത്തില്‍ കണ്ടെത്തി. റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്.

ചട്ടങ്ങള്‍ മറികടന്നുകൊണ്ടുള്ള അതിവേഗ നീക്കങ്ങളാണ് ഇക്കാര്യത്തില്‍ നടന്നത് എന്ന് വ്യക്തമാക്കുന്ന വിവരങ്ങളാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. അര്‍ജന്റീന വരും എന്ന വാഗ്ദാനം ആധികാരിക രേഖകള്‍ ഇല്ലാതെയാണെന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. അര്‍ജന്റീന ടീം കേരളത്തില്‍ കളിക്കണമെങ്കില്‍ ഫിഫ രജിസ്‌ട്രേഷന്‍ ഉള്‍പ്പടെ നിര്‍ബന്ധമാണ്. എന്നാല്‍, ഫിഫ അംഗീകാരമോ ഇന്ത്യന്‍ ഫുട്ബാള്‍ ഫെഡറേഷന്റെ അനുമതിയോ ഒന്നും ഇല്ലാതെയാണ് വാഗ്ദാനം നല്‍കുന്നതിലേക്ക് കമ്പനിയും സര്‍ക്കാരും ഉള്‍പ്പടെ നീങ്ങിയത്. കൂടാതെ, അന്താരാഷ്ട്ര കരാര്‍ ഉള്‍പ്പടെ ലംഘനങ്ങളും ഉണ്ടായിട്ടുണ്ട്.

ചട്ടങ്ങള്‍ മറികടന്നാണ് സ്‌പോണ്‍സറായി റിപ്പോര്‍ട്ടര്‍ കമ്പനിയെ സര്‍ക്കാര്‍ തീരുമാനിച്ചത്. സ്‌പോണ്‍സറെ തിരഞ്ഞെടുത്തത്തില്‍ ചട്ടങ്ങള്‍ പാലിച്ചില്ല. റിപ്പോര്‍ട്ടര്‍ കമ്പനിക്ക് വേണ്ടി സര്‍ക്കാര്‍ സംവിധാനം ദുരുപയോഗം ചെയ്യുകയായിരുന്നു. സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടന്നത് സുതാര്യമല്ലാതെയാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മുന്‍കായിക മന്ത്രി വി അബ്ദുറഹ്‌മാന്‍ ആണ് എല്ലാം തീരുമാനിച്ചത്. മുന്‍ മന്ത്രി നടപടിക്രമം പാലിച്ചില്ലെന്നും എല്ലാ കത്ത് ഇടപാടുകളും നടത്തിയത് വി അബ്ദുറഹ്‌മാന്‍ നേരിട്ട് ആണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തട്ടിപ്പില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ വിശദ അന്വേഷണവും മുന്‍ മന്ത്രിയുടെ യാത്രകളും മെയിലുകളും അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *