തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശനെതിരെ മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് എംഎല്‍എ. വിമർശന പോസ്റ്റുകൾ നീക്കുന്ന വി ഡി സതീശൻ രാഷ്ട്രീയ ഭീരുവാണെന്ന് പി.എ. മുഹമ്മദ് റിയാസ്. എംഡിഎംഎ കേസ് പ്രതിക്ക് വി ഡി. സതീശനുമായി അടുത്ത ബന്ധമെന്നും റിയാസ് പ്രതികരിച്ചു. ‘മോദിയുടെ അതേ രീതി വി ഡി സതീശനും സ്വീകരിക്കുന്നു എന്നുമദ്ദേഹം പറഞ്ഞു.

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മരിച്ച വിഷയത്തിലാണ് വിമര്‍ശനം. ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ മരണം ഒഴിവാക്കാവുന്നതായിരുന്നുവെന്ന് റിയാസ് പറഞ്ഞു. രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ മാറ്റിയെന്നും ഇത് ഒറ്റപ്പെട്ട വിഷയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘ഗൗരവമേറിയ വിഷയമാണ്. മുഖ്യമന്ത്രി ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് എല്ലാവരും തയ്യാറായിക്കോ ട്രാന്‍സ്ഫര്‍ ഉണ്ടാകും എന്ന് പറഞ്ഞത്. മുഖ്യമന്ത്രിയുടെ വാക്കുകളാണ് ദീപ ലേഖയെ ദൂരത്തേക്ക് സ്ഥലംമാറ്റാന്‍ കാരണം. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ കൊലപാതകം ആണ് ഇത്. മാനദണ്ഡമില്ലാത്ത സ്ഥലം മാറ്റങ്ങളുടെ രക്തസാക്ഷിയാണ് ദീപ ലേഖ’, റിയാസ് പറഞ്ഞു.

മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നവരെ കൈകാര്യം ചെയ്യുന്ന സ്ഥിതിയാണെന്നും റിയാസ് പറഞ്ഞു. വിമര്‍ശിക്കുന്നവര്‍ വേണ്ട എന്ന നിലപാടാണ് മുഖ്യമന്ത്രിക്കുള്ളതെന്നും റിയാസ് പറഞ്ഞു. നിലപാട് തിരുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മാധ്യമ സ്വാതന്ത്രവും ഇല്ലാതാക്കുന്നു. ഭീരുത്വം കാരണമാണ് പോസ്റ്റുകള്‍ ഇല്ലാതാക്കുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശനങ്ങളെ അസഹിഷ്ണുതയോടെ കാണുന്നുവെന്നും റിയാസ് പറഞ്ഞു.

അതേസമയം, മിനിറ്റുകൾക്കകം മെറ്റ പോസ്റ്റുകൾ നീക്കുന്നത് സതീശന് ആര്‍എസ്എസുമായുള്ള ബന്ധം കൊണ്ടാണെന്ന് ഡിവൈഎഫ്ഐ ആരോപിച്ചു. വാർത്ത മുക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്നും വി കെ സനോജ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *