തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വികസനത്തിൽ നിർണായക ചുവടുവെപ്പ്. തുറമുഖത്തുനിന്നുള്ള ആദ്യ കണ്ടെയ്‌നറിന്റെ കരമാർഗമുള്ള ചരക്കുനീക്കത്തിന്റെ ഫ്‌ലാഗ് ഓഫ് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു. ഈ പുതിയ നീക്കത്തോടെ സമ്പൂർണ്ണ കയറ്റിറക്കുമതി എന്ന സുപ്രധാന ഘട്ടത്തിലേക്ക് വിഴിഞ്ഞം തുറമുഖം കടന്നിരിക്കുകയാണ്.
നിലവിൽ വിഴിഞ്ഞത്ത് അടുക്കുന്ന മദർ ഷിപ്പുകളിൽ നിന്നുള്ള ചരക്കുകൾ ചെറിയ കപ്പലുകളിലേക്ക് മാറ്റി രാജ്യത്തിന്റെ മറ്റ് തുറമുഖങ്ങളിൽ എത്തിക്കുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇനിമുതൽ മദർ ഷിപ്പുകളിൽ എത്തുന്ന ചരക്കുകൾ തുറമുഖത്ത് ഇറക്കിവെച്ച ശേഷം കണ്ടെയ്‌നറുകളിൽ കയറ്റി കരമാർഗം നേരിട്ട് വിവിധയിടങ്ങളിലേക്ക് എത്തിക്കാൻ സാധിക്കും. കേരളത്തിന്റെ സാമ്പത്തിക വളർച്ചയിലെ വലിയൊരു നാഴികക്കല്ലായാണ് ഇത് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ കവാടമായി വിഴിഞ്ഞത്തെ മാറ്റുന്നതാണ് ഈ പുതിയ മാറ്റം. കൊളംബോ, സിംഗപ്പൂർ, ദുബായ് തുടങ്ങിയ തുറമുഖങ്ങളെ ആശ്രയിച്ചിരുന്ന വ്യാപാരികൾക്ക് ഇനിമുതൽ വിഴിഞ്ഞത്തുനിന്ന് നേരിട്ട് ചരക്കുകൾ കയറ്റി അയക്കാനാകും. ഇത് യാത്രാസമയം ഗണ്യമായി കുറയ്ക്കുന്നതിനും ലോജിസ്റ്റിക്സ് ചെലവുകൾ ലാഭിക്കുന്നതിനും സഹായിക്കും. കേരളത്തിലെയും രാജ്യത്തെയും കാർഷികോത്പന്നങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കശുവണ്ടി, സമുദ്രോത്പന്നങ്ങൾ, കൈത്തറി, തുണിത്തരങ്ങൾ തുടങ്ങിയ വിവിധ മേഖലകളിലെ ചെറുകിട-ഇടത്തരം സംരംഭങ്ങൾക്ക് പുതിയ വിദേശ വിപണികളിലേക്ക് പ്രവേശിക്കാൻ ഇതിലൂടെ വലിയ അവസരമൊരുങ്ങും.
കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ സോനോവാള്‍ മുഖ്യാതിഥിയായി പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും എത്തിയില്ല. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ വി വി രാജേഷും പരിപാടിയില്‍ നിന്നും വിട്ടുനിന്നു. കേന്ദ്രമന്ത്രി പങ്കെടുക്കാത്തതുകൊണ്ടാണ് പരിപാടിക്കെത്താതിരുന്നതെന്നും ഓണപ്പരിപാടികളുടെ തിരക്ക് ഉണ്ടായിരുന്നുവെന്നുമാണ് വി വി രാജേഷ് അറിയിച്ചത്.
