തിരുവനന്തപുരം: കേരളത്തിലെ ക്രിക്കറ്റ് പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന്‍റെ മൂന്നാം സീസണിന് ഇന്ന് ഔദ്യോഗികമായി തുടക്കമാകുന്നു. അവസാനഘട്ട പരിശീലനവും പൂർത്തിയാക്കി ഗ്രൗണ്ടിലിറങ്ങാൻ എല്ലാ ടീമുകളും പൂർണ്ണ സജ്ജരായിക്കഴിഞ്ഞു. കിരീടം നേടാനുള്ള ആത്മവിശ്വാസവും മുന്നൊരുക്കങ്ങളും വാർത്താസമ്മേളനത്തിൽ പങ്കെടുത്ത് ആറ് ടീമുകളുടെയും ക്യാപ്റ്റൻമാർ മാധ്യമങ്ങളോട് പങ്കുവെച്ചു.
പുതിയൊരു ടീമിനെ നയിക്കുക എന്നത് വലിയ വെല്ലുവിളിയാണെങ്കിലും മികച്ച താരനിരയുടെ പിന്തുണയോടെ ഇത്തവണ കിരീടം നേടാൻ കഴിയുമെന്ന പൂർണ്ണ വിശ്വാസമുണ്ടെന്ന് ആലപ്പി റിപ്പിൾസ് ക്യാപ്റ്റൻ സച്ചിൻ ബേബി വ്യക്തമാക്കി. കഴിഞ്ഞ രണ്ട് സീസണുകളിലും സെമിഫൈനലിൽ കാലിടറിയെങ്കിലും, ഇത്തവണ സന്തുലിതമായ ടീമും മികച്ച പരിശീലനവും നൽകുന്ന ആത്മവിശ്വാസത്തിൽ കപ്പടിക്കുക മാത്രമാണ് ലക്ഷ്യമെന്ന് തൃശ്ശൂർ ടൈറ്റൻസ് ക്യാപ്റ്റൻ അഖിൽ എം.എസ് പറഞ്ഞു.
കഴിഞ്ഞ ഒരു മാസമായി മികച്ച പരിശീലനമാണ് നടത്തിയതെന്നും, യുവതാരങ്ങൾ അണിനിരക്കുന്ന ടീമിന്റെ ഊർജ്ജം ഇത്തവണ കിരീടം നേടാൻ സഹായിക്കുമെന്നും കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ് ക്യാപ്റ്റൻ രോഹൻ കുന്നുമ്മൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു. പരിചയസമ്പന്നരായ താരങ്ങളും യുവതാരങ്ങളും ഉൾപ്പെടുന്ന മികച്ചൊരു മിശ്രിതമാണ് ടീമിലുള്ളതെന്നും മുൻ സീസണുകളിൽ നിന്നും ഉൾക്കൊണ്ട പാഠങ്ങൾ ഇത്തവണ ഗുണം ചെയ്യുമെന്നും ട്രിവാൻഡ്രം റോയൽസ് ക്യാപ്റ്റൻ കൃഷ്ണപ്രസാദ് പറഞ്ഞു.
കഴിഞ്ഞ സീസണുകളിൽ ഫൈനൽ വരെ എത്താനും കിരീടം നേടാനും കഴിഞ്ഞതിന്റെ മികവ് ഇത്തവണയും ആവർത്തിക്കാനാണ് ശ്രമിക്കുന്നതെന്ന് ഏരീസ് കൊല്ലം സെയ്ലേഴ്സ് നായകൻ വത്സൽ ഗോവിന്ദ് പ്രതികരിച്ചു. എല്ലാ മേഖലകളിലും മികച്ച സന്തുലിതാവസ്ഥയുള്ള ടീമായതിനാൽ ആദ്യ മത്സരം മുതൽ തന്നെ ആധിപത്യം പുലർത്താനാകുമെന്ന് നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്യാപ്റ്റൻ സലി സാംസൺ കൂട്ടിച്ചേർത്തു.
ഓഗസ്റ്റ് 20 മുതൽ സെപ്റ്റംബർ അഞ്ച് വരെ തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് കെസിഎൽ മത്സരങ്ങൾ അരങ്ങേറുന്നത്. ഇന്ന് ഉച്ചയ്ക്ക് 2.30-ന് ആരംഭിക്കുന്ന ആദ്യ മത്സരത്തിൽ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തൃശൂർ ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടും. രാത്രി 7.30-ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സാണ് എതിരാളികൾ.
