തിരുവനന്തപുരം: നവകേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്മാര്‍ ക്രൂരമായി മര്‍ദിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് ലഭിച്ച സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന എഡിജിപി എം.ആര്‍ അജിത്കുമാറിന്റെ വാദങ്ങള്‍ സര്‍ക്കാര്‍ തള്ളി. എസ്ഐടി റിപ്പോര്‍ട്ടിലെ ഗുരുതര കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് അജിത്കുമാറിനെ സസ്‌പെന്‍ഡ് ചെയ്തതെന്ന് സര്‍ക്കാര്‍ പറയുന്നു. സസ്‌പെന്‍ഷന്‍ നടപടി ചോദ്യം ചെയ്ത് അജിത് കുമാര്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലില്‍ നല്‍കിയ ഹരജിക്ക് മറുപടിയായി നല്‍കിയ സത്യവാങ്മൂലത്തിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

സസ്പെന്‍ഷന്‍ ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവെച്ചില്ലെന്ന അജിത്കുമാറിന്റെ വാദം സര്‍ക്കാര്‍ തള്ളി. സസ്പെന്‍ഷനില്‍ ഒപ്പ് വെക്കാന്‍ ചീഫ് സെക്രട്ടറിക്ക് അധികാരമുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. സസ്പെന്‍ഷന്‍ നടപടിക്ക് പിന്നില്‍ ദുരുദ്ദേശ്യമുണ്ടെന്ന അജിത്കുമാറിന്റെ വാദത്തിന് തെളിവില്ല. പ്രൊമോഷന്‍ തടയാനാണ് സസ്‌പെന്‍ഷന്‍ എന്ന വാദം അടിസ്ഥാന രഹിതമാണ്. ചട്ടങ്ങള്‍ പാലിച്ചാണ് നടപടി.

സസ്പെന്‍ഷന്‍ ഉത്തരവിന് മുന്‍പ് എഡിജിപിയോട് വിശദീകരണം തേടിയിരുന്നുവെന്നും വിശദീകരണം തൃപ്തികരമല്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ കേസില്‍ എഡിജിപി ഇടപെട്ട് ചിലരുടെ മൊഴി മാറ്റി. ഇതിന് തെളിവ് ലഭിച്ചു എന്ന് എസ്ഐടി റിപ്പോര്‍ട്ടിലുണ്ട്. രാഷ്ട്രീയ പ്രേരിതമെന്ന ആരോപണവും നിലനില്‍ക്കില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. എഡിജിപിയുടെ ഹരജി തള്ളണമെന്ന് സര്‍ക്കാര്‍ സെന്‍ട്രല്‍ അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണലില്‍ സത്യവാങ്മൂലം നല്‍കി. ഹരജി വരുന്ന മൂന്നാം തീയതി വീണ്ടും പരിഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *