കാസർഗോഡ്: കാസർഗോഡ് കളക്ടറേറ്റിലെ സീനിയർ ക്ലർക്ക് ആശാലതയുടെ ആത്മഹത്യയിൽ എ ഡി എമിന്റെ അന്വേഷണ റിപ്പോർട്ട് തയ്യാറായി. സ്ഥലം മാറ്റത്തെ തുടർന്നുള്ള മാനസിക സമ്മർദം മൂലമല്ല ആത്മഹത്യ എന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. കളക്ടർക്ക് നൽകുന്ന റിപ്പോർട്ട് പിന്നീട് റവന്യൂ കമ്മിഷണർക്ക് കൈമാറും.
ആശാലത ജീവനൊടുക്കാൻ ഇടയാക്കിയത് സ്ഥലം മാറ്റത്തെ തുടർന്നുള്ള മാനസിക സമ്മർദ്ദം മൂലമാണെന്ന പ്രതിപക്ഷ നേതാവിന്റെയുൾപ്പെടെ ആരോപണങ്ങളുടെ മുനയൊടിക്കുന്ന വിവരങ്ങൾ ആണ് അന്വേഷണ റിപ്പോർട്ടിൽ ഉള്ളത്. ഇവർ നേരത്തെ നിരാശയിൽ ആയിരുന്നുവെന്നും റിപ്പോർട്ടിൽ ഉള്ളതായാണ് സൂചന. ഐസ്ക്രീമിൽ എലി വിഷം കലർത്തി കഴിച്ചു അവശ നിലയിൽ ആയ ആശാലത ചികിത്സക്കിടെ ഓഗസ്റ്റ് 9നാണ് മരണത്തിന് കീഴടങ്ങിയത്.
സംസ്ഥാനത്തെ ഭരണ മാറ്റത്തിനു പിന്നാലെ രാഷ്ട്രീയം നോക്കി സ്ഥലം മാറ്റുന്നുവെന്നും അതിന്റെ ഇരയാണ് ആശാലത എന്നുമായിരുന്നു പിന്നീട് ഉയർന്നു വന്ന ആരോപണം. കുടുംബവും വിശദ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് എ ഡി എമ്മിനെ അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. നേരത്തെ ആശാലത ചികിത്സയിൽ കഴിയവേ പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. വീട്ടിലും ഓഫീസിലും ഒറ്റപ്പെട്ടു എന്ന് തോന്നിയതിനാലും അത് മൂലമുള്ള മാനസികസമ്മർദ്ദം അനുഭവിക്കുന്നതായും മൊഴിയിൽ ഉണ്ട്. ആർക്കെതിരെയും പരാതിയില്ലെന്നും സ്വന്തം ഇഷ്ടപ്രകാരം മരിക്കാൻ തീരുമാനിച്ചതാണെന്നും മൊഴിയിൽ ഉണ്ട്. നിലവിൽ എ ഡി എമ്മിന്റെ അന്വേഷണ റിപ്പോർട്ട് കളക്ടർക്ക് കൈമാറിയ ശേഷം റവന്യൂ കമ്മീഷണർക്ക് സമർപ്പിക്കും.
