തിരുവവന്തപുരം: ചിറയിൻകീഴ് കയ്യാങ്കളിയിൽ രമ്യ ഹരിദാസിനെതിരെ ശക്തമായ നടപടി വേണമെന്ന് നേതാക്കൾ. പാർട്ടിക്ക് നാണക്കേട് ഉണ്ടായ വിഷയത്തിൽ കടുത്ത നടപടി വേണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പൊതുവികാരം. രമ്യ ഹരിദാസിന്റെ അപക്വമായ പെരുമാറ്റത്തിൽ ജില്ലാ നേതൃത്വത്തിൽ അതൃപ്തി ശക്തമാണ്. രമ്യയുടെ പെരുമാറ്റം എംഎൽഎയ്ക്ക് യോജിച്ചതായിരുന്നില്ല എന്നാണ് നേതാക്കൾ വ്യക്തമാക്കുന്നത്. രമ്യയെയും സജിത്ത് മുട്ടപ്പലത്തിനേയും കെപിസിസി ഭാരവാഹിത്വങ്ങളിൽ നിന്ന് നീക്കം ചെയ്തേക്കും.

ഇതു സംബന്ധിച്ച അന്തിമ തീരുമാനം ഇന്ന് ചേരുന്ന കെപിസിസി ഭാരവാഹി യോഗത്തിനുശേഷം ഉണ്ടായേക്കും. സംഭവത്തിൽ ഇന്നലെയാണ് രമ്യ ഹരിദാസ് അന്വേഷണ സമിതിക്ക് മുൻപിൽ ഹാജരായത്. വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് കെപിസിസി ആണെന്നും റിപ്പോർട്ട് ഉടൻ സമർപ്പിക്കും എന്നുമാണ് കൂടിക്കാഴ്ചക്ക് ശേഷം എം എം ഹസ്സൻ വ്യക്തമാക്കിയത്. ഒരു ജനപ്രതിനിധി ഇങ്ങനെയാകാൻ പാടില്ലായിരുന്നുവെന്നാണ് ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട്.

ചിറയിൻകീഴിലെ കയ്യാങ്കളിക്ക് പിന്നാലെ പാളയം പ്രദീപിനെ സംരക്ഷിക്കാൻ രമ്യ ഹരിദാസ് എംഎൽഎ കത്ത് എഴുതിയതോടെയാണ് വിവാദം കൂടുതൽ കനത്തത്. എംഎൽഎക്കെതിരെ നടപടി എടുക്കേണ്ടതില്ല എന്ന് നേതൃത്വം ആദ്യഘട്ടത്തിൽ തീരുമാനമെടുത്തെങ്കിലും കത്ത് വിവാദത്തിൽ പാർട്ടിക്കുള്ളിൽ അഭിപ്രായ വ്യത്യാസം ശക്തമാണ്. കഴിഞ്ഞ ദിവസം അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരാകാതെ ഒഴിഞ്ഞു മാറിയ രമ്യ ഹരിദാസ് ഇന്നലെ കെപിസിസി ആസ്ഥാനത്തെത്തി അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *