തിരുവനന്തപുരം: ആൺകുട്ടികൾക്കും ലിംഗനിർണയം നടത്താത്ത കുട്ടികൾക്കും തങ്ങളുടെ ഇഷ്ടാനുസരണം മുടി വളർത്താൻ പൂർണ്ണ സ്വാതന്ത്ര്യമുണ്ടെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവിട്ടു. മുടിയുടെ നീളത്തിന്റെ പേരിൽ കുട്ടികളെ ക്ലാസിൽ നിന്ന് മാറ്റിനിർത്താനോ, മാനസികമായി ബുദ്ധിമുട്ടിക്കാനോ, മറ്റ് ശിക്ഷാനടപടികൾക്ക് വിധേയമാക്കാനോ പാടില്ലെന്ന് കമ്മീഷൻ അംഗം പി. ഷാജേഷ് ഭാസ്കർ വ്യക്തമാക്കി. ബാഹ്യരൂപത്തേക്കാൾ വിദ്യാർത്ഥികളുടെ പഠന പുരോഗതിക്കും വ്യക്തിത്വ വികാസത്തിനുമാണ് വിദ്യാലയങ്ങൾ മുൻഗണന നൽകേണ്ടതെന്നും ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
മുഖമോ കണ്ണോ മറയാത്ത രീതിയിൽ മുടി വൃത്തിയായി സൂക്ഷിക്കണം. ലബോറട്ടറി പ്രവർത്തനങ്ങൾ, കായിക മത്സരങ്ങൾ, പ്രാക്ടിക്കൽ ക്ലാസുകൾ എന്നിവയിൽ പങ്കെടുക്കുമ്പോൾ മുടി കെട്ടിവെക്കുകയോ ഹെയർ ബാൻഡ് ഉപയോഗിക്കുകയോ ചെയ്യണം. ആരോഗ്യത്തിന് ഹാനികരമായ കെമിക്കലുകളോ ഹെയർ കളറുകളോ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കരുത്. ലിംഗനിർണയം നടത്താത്ത കുട്ടികൾക്ക് തങ്ങളുടെ താല്പര്യാനുസരണം ഡ്രസ്സ് കോഡും മുടിയും തിരഞ്ഞെടുക്കാം.
കുട്ടികളുടെ അഭിപ്രായം കൂടി കേട്ട ശേഷം സ്കൂളുകൾക്കായി അടിയന്തിരമായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിനോടും സി.ബി.എസ്.ഇയോടും ആവശ്യപ്പെട്ടു. രാമനാട്ടുകര സ്വദേശി ഇന്ദു മേനോൻ, കോട്ടക്കൽ സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ എന്നിവർ സമർപ്പിച്ച ഹർജികൾ പരിഗണിച്ചാണ് ബാലാവകാശ കമ്മീഷന്റെ ഈ നിർണായക ഉത്തരവ്. സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് 45 ദിവസത്തിനകം സമർപ്പിക്കാനും എതിർകക്ഷികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
