എല്‍ജെഡിയില്‍ വിമതര്‍ക്കെതിരെ അച്ചടക്കനടപടി. ഷേഖ് പി ഹാരിസും സുരേന്ദ്രന്‍ പിള്ളയും അടക്കമുള്ള നാല് സംസ്ഥാന ഭാരവാഹികളെ സ്ഥാനത്ത് നിന്ന് നീക്കും. എന്നാല്‍ നടപടി അംഗീകരിക്കില്ലെന്ന നിലപാടിലാണ് വിമതര്‍.

വിമതര്‍ സമാന്തരയോഗം വിളിച്ചതിനെ തുടര്‍ന്ന് വിശദീകരണം ആവശ്യപ്പെട്ടിരുന്നുവെങ്കിലും
വഴങ്ങാതിരുന്നതോടെയാണ് നടപടി. ഷെയ്ഖ് പി ഹാരിസ്, വി സുരേന്ദ്രന്‍ പിള്ള, അങ്കത്തില്‍ അജയകുമാര്‍, രാജേഷ് പ്രേം എന്നിവരെ ഭാരവാഹി സ്ഥാനത്ത് നിന്ന് മാറ്റി. അങ്കത്തില്‍ അജയകുമാര്‍, രാജേഷ് പ്രേം എന്നിവരെ സംസ്ഥാന കമ്മിറ്റിയില്‍ നിന്നും പുറത്താക്കുകയും ചെയ്തു. അച്ചടക്ക ലംഘനം തുടര്‍ന്നാല്‍ നേതാക്കളെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് തന്നെ പുറത്താക്കാനും എല്‍ ജെ ഡി ഭാരവാഹി യോഗത്തില്‍ ധാരണയായിട്ടുണ്ട്. എല്‍ ജെ ഡി ദേശീയ ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജും പാര്‍ട്ടിയുടെ ഏക എം.എല്‍.എ യായ കെ.പി മോഹനനും ശ്രേയാംസ് കുമാറിന് തുറന്ന പിന്തുണ പ്രഖ്യാപിച്ചതോടെയാണ് വിമത പക്ഷത്തിന്റെ നീക്കങ്ങള്‍ പാളിയത്. എന്നാല്‍ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നടപടിയോട് യോജിക്കുന്നില്ലെന്ന നിലപാടിലാണ് വിമതര്‍. നടപടി എടുക്കാനുള്ള അധികാരം ശ്രേയാംസ് കുമാറിനില്ലെന്ന് ഷേക് പി ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു ഭാവി പരിപാടികള്‍ സ്റ്റേറ്റ് കൗണ്‍സില്‍ ചേര്‍ന്ന് തീരുമാനിക്കും.

ഡിസംബര്‍ നാലിന് എല്‍ ജെ ഡി സംസ്ഥാന കമ്മിറ്റി യോഗം ചേരാന്‍ ധാരണയായിട്ടുണ്ട്. സമാന്തര യോഗത്തില്‍ പങ്കെടുത്ത മലപ്പുറം, ആലപ്പുഴ ജില്ലാ അധ്യക്ഷന്‍മാര്‍ക്കെതിരെ ഈ യോഗത്തില്‍ നടപയുണ്ടാവും. ഔദ്യോഗിക പക്ഷത്തിന്റെ നടപടിക്കെതിരെ സംസ്ഥാന കമ്മിറ്റിയില്‍ പ്രതിഷേധം ഉയര്‍ത്താനാണ് വിമതരുടെ നീക്കം.

Leave a Reply

Your email address will not be published. Required fields are marked *