ഒമിക്രോൺ വകഭേദത്തിൽ ആശങ്കകളുയരുന്നതിനിടെ നിയന്ത്രണങ്ങൾ കർശനമാക്കി കർണാടക.കേരളം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്നവര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കി.മുഖ്യമന്ത്രി ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്ന ശേഷം റവന്യു മന്ത്രി ആര്‍. അശോകാണ് പുതിയ നിയന്ത്രണങ്ങളെക്കുറിച്ച് അറിയിച്ചത്.കേരളത്തിൽനിന്ന് കർണാടകയിലെത്തുന്ന വിദ്യാർഥികൾക്ക് നെഗറ്റീവ് ആർടിപിസിആർ ടെസ്റ്റ് റിപ്പോർട്ട് ഉണ്ടെങ്കിലും ആദ്യ ടെസ്റ്റിന് ഏഴു ദിവസത്തിനു ശേഷം വീണ്ടും പരിശോധന നടത്തണം. കഴിഞ്ഞ 16 ദിവസത്തിനുള്ളിൽ കർണാടകയിലെത്തിയ വിദ്യാർഥികൾക്കു മാത്രമാണ് ഈ നിബന്ധന. മെഡിക്കൽ, നഴ്സിങ് കോളജുകളിലും പരിശോധന വ്യപകമാക്കും.
സര്‍ക്കാർ ഓഫിസുകൾ, മാള്‍, ഹോട്ടല്‍‌, സിനിമാ തിയേറ്റർ, മൃഗശാല, സ്വിമ്മിങ് പൂൾ, ലൈബ്രറി എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നവർ നിർബന്ധമായും രണ്ടു ഡോസ് വാക്സീൻ എടുത്തിരിക്കണം. സ്കൂളുകളിലും കോളജുകളിലും സാംസ്കാരിക പരിപാടികൾക്കു താൽക്കാലികമായി വിലക്കേർപ്പെടുത്തിയിട്ടുമുണ്ട് .
ജനിതക വ്യതിയാനം സംഭവിക്കുന്ന ഒമിക്രോൺ വകഭേദത്തെ കഴിഞ്ഞ ആഴ്ചയാണു ശാസ്ത്രജ്ഞർ ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയത്. ദക്ഷിണാഫ്രിക്കയിൽനിന്ന് ബെംഗളൂരുവിലെത്തിയ രണ്ടു പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവർക്കു ഡെൽറ്റ വകഭേദമാണുള്ളതെന്നു പിന്നീടു തിരിച്ചറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *